തിരുവനന്തപുരം ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്നും രണ്ടു തവണ മദ്യം മോഷ്ടിച്ചു; മൂന്നാമത് മോഷണശ്രമത്തിനിടിയിൽ കൈയ്യോടെ പിടികൂടി പൊലീസ്

തിരുവനന്തപുരം ബെവ്കോയുടെ പ്രീമിയം ഔട്ട്ലെറ്റിൽ നിന്നും രണ്ടു തവണ മദ്യം മോഷ്ടിച്ചു; മൂന്നാമത് മോഷണശ്രമത്തിനിടിയിൽ കൈയ്യോടെ പിടികൂടി പൊലീസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിലെ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റില്‍ നിന്നും രണ്ട് തവണ മദ്യം മോഷ്ടിച്ച കള്ളന്‍ മൂന്നാമതെത്തിയപ്പോള്‍ പിടിയില്‍.

കരമന സ്വദേശി ബിജുവാണ് പിടിയിലായത്. ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലെറ്റില്‍ നിന്ന് രണ്ട് തവണ കുപ്പി അടിച്ച്‌ മാറ്റിയയാളാണ് മൂന്നാമത്തെ ശ്രമത്തിനിടയില്‍ പിടിയിലായത്. രണ്ട് തവണ മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ പിറ്റേന്ന് മോഷ്ടിക്കാനെത്തിയ കള്ളനെ പിടികൂടുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചാണ് ഇയാള്‍ കുപ്പി മോഷ്ടിച്ചത്. ആദ്യ മോഷണം വിജയമായതോടെ രണ്ടാം ദിനമെത്തി ഒരു കുപ്പി കൂടി അടിച്ചുമാറ്റി.

രണ്ട് ദിവസം തുടര്‍ച്ചയായി ഓരോ കുപ്പി മദ്യം കാണാതായത് രാത്രിയിലെ കണക്കെടുപ്പില്‍ ജീവനക്കാര്‍ തിരിച്ചറിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കളവ് വ്യക്തമായി.

പിറ്റേ ദിവസം ഹെല്‍മറ്റ് ധരിച്ച്‌ മദ്യം മോഷ്ടിക്കാന്‍ ബിജു വീണ്ടുമെത്തി. മദ്യം മോഷ്ടിച്ച്‌ കടക്കാന്‍ ശ്രമിച്ച ഇയാളെ കാത്തുനിന്ന ജീവനക്കാര്‍ കൈയോടെ പിടികൂടുകയായിരുന്നു.