പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണാഭാരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ല; കണക്ക് ഹാജരാക്കണം; ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി‍

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണാഭാരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ല; കണക്ക് ഹാജരാക്കണം; ദേവസ്വം ബോര്‍ഡിനോട് സുപ്രീംകോടതി‍

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുമൂല്യമുള്ള സ്വര്‍ണാഭാരണങ്ങള്‍ ഉരുക്കാന്‍ അനുവദിക്കില്ലെന്ന് സുപ്രീംകോടതി.

ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും നേരത്തെ എടുത്ത കണക്ക് ഹാജരാക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് ക്ഷേത്രത്തിലെ ആഭരണങ്ങള്‍ ഉള്‍പ്പെടെ സംരക്ഷിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രങ്ങളിലെയും മറ്റും പുരാവസ്തു മൂല്യമുള്ള സ്വര്‍ണം ഉരുക്കരുതെന്ന നിയമം ഗുജറാത്തില്‍ ഉണ്ടെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് എം.ആര്‍. ഷാ ചൂണ്ടിക്കാട്ടി. മുന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നിലവില്‍ എത്ര നഷ്ടമുണ്ടായി എന്ന കാര്യം മനസിലാക്കാന്‍ സാധിക്കൂവെന്നും കോടതി വ്യക്തമാക്കി.

പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പുരാവസ്തുക്കളുടെയും ആഭരണങ്ങളുടെയും കണക്കെടുക്കാന്‍ സുപ്രീം കോടതി നേരത്തെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണക്കെടുപ്പ് സംബന്ധിച്ച റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ രജിസ്ട്രാര്‍ ജനറല്‍ കോടതിക്ക് കൈമാറിയിരുന്നു.

കണക്കെടുപ്പിന്റെ സമയത്ത് പുരാവസ്തുക്കളും ആഭരണങ്ങളും അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുവെന്ന് കൊച്ചിന്‍ രാജ കുടുംബ പ്രതിനിധിക്ക് വേണ്ടി ഹാജരായ അഡ്വ. കൃഷ്ണന്‍ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

നേരത്തെ നടത്തിയ കണക്കെടുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹാജരാക്കുന്നില്ലെന്നും രാജകുടുംബം ആരോപിച്ചു.

ക്ഷേത്രത്തിലെ ആഭരണങ്ങളും പുരാവസ്തുക്കളും സുരക്ഷിതമാണെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് നേരത്തെ പുരാതന നെറ്റിപ്പട്ടം ഉരുക്കിയത്.

എന്നാല്‍ അത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന് ക്ഷേത്രങ്ങളിലെ സ്വര്‍ണം സംരക്ഷിക്കണമെന്ന നിലപാടാണ് ഉള്ളതെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു.