രണ്ടാം ഭര്‍ത്താവ് ഫോണെടുത്തില്ല, ഉപേക്ഷിച്ചെന്ന് കരുതി യുവതിയും മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍;തിരുവനന്തപുരത്ത് ആനപ്പാറയിലാണ് സംഭവം ; തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആനപ്പാറയില്‍ രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുഞ്ഞുങ്ങളും വിഷംകഴിച്ച് ഗുരതരാവസ്ഥയില്‍. തമിഴ്നാട് തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26)യും രണ്ട് മക്കളുമാണ് വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായത്. ഉദയറാണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശപത്രിയിലും കുട്ടികളെ എസ് യു ടി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായിരുന്ന ഉദയറാണി ഒരുവര്‍ഷം മുൻപാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയത്. പിന്നീട് ഇവര്‍ ആനപ്പാറയ്ക്കുസമീപം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമാസം മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി. തിരിച്ചെത്തി ഭര്‍ത്താവിനെ വിളിച്ചെങ്കിലും സുമന്‍ ഫോണെടുത്തില്ല. ഇതോടെ മക്കള്‍ക്ക് വിഷം കൊടുത്തശേഷം വിഷം കഴിച്ച് ഉദയറാണി വെള്ളറട പൊലീസ് സ്റ്റേഷനിലെത്തി.
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അമ്മയും മക്കളും സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷനിലെത്തിയ ഉദയറാണി തങ്ങള്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചു. എന്നാല്‍ ഇവരോട് സ്വയം ആശുപത്രിയില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചുവെന്ന് ആരോപണമുയര്‍ന്നു.
പൊലീസ് സ്റ്റേഷനില്‍നിന്നു സ്‌കൂട്ടറില്‍ ആണ് ഉദയറാണി കുട്ടികളുമായി ആശുപത്രിയില്‍ എത്തിയത്. മൂവരുടേയും നില ഗുരുതരമായി തുടരുകയാണ്. ഭർത്താവിനെ ഫോൺ എടുക്കാത്തതിനാലാണ് യുവതി വിഷം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്.