“ഇത് കള്ളമാണ്” ഭാവനാ വിലാസങ്ങള്‍ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കൊല്ലരുത് ;മലയാള മനോരമയുടെ ലേഖനത്തിനെതിരെ എം.സ്വരാജ്.
സ്വന്തം ലേഖകൻ
ഗൗരിയമ്മയുടെ മരണവാർത്തയ്ക്ക് ഇടയിലും സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിർത്താനാണ് മനോരമയുടെ ശ്രമം. ബുധനാഴ്ച മലയാള മനോരമയിൽ വന്ന ലേഖനത്തിൽ 1987 ല്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന നായനാരെ വിളിച്ച് വരുത്തി മുഖ്യമന്ത്രിയാക്കി എന്ന പരാമര്‍ശം തെറ്റാണെന്ന് സ്വരാജ് പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
1987 ല്‍ തൃക്കരിപ്പൂരില്‍ നിന്നും ഇകെ നായനാര്‍ മത്സരിച്ചു വിജയിച്ചു എന്നും. നായനാരെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996 ൽ ആണെന്നും അന്ന് ഗൗരിയമ്മ സി പി ഐ (എം ) ല്‍ ഇല്ലെന്നും സ്വരാജ് പറഞ്ഞു.
മറ്റെല്ലാ മാധ്യമങ്ങളും തെറ്റ് ചൂണ്ടി കാണിച്ചപ്പോൾ തിരുത്തി എന്നാൽ മനോരമ മാത്രം തെറ്റെന്ന് മനസിലായിട്ടും തിരുത്തുവാൻ തയ്യാറായില്ല എന്നും സ്വരാജ് കൂട്ടിച്ചേർത്തു.
എം.സ്വരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇതു കള്ളമാണ് ..
ഗൗരിയമ്മയുടെ മരണവേളയിൽ സി പി ഐ (എം ) ൻ്റെ ശവമടക്കു നടത്താനാണ് ഒരു കൂട്ടം മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് ശ്രമിയ്ക്കുന്നത്.
നിറം പിടിപ്പിച്ച കഥകൾ ആവോളം അടിച്ചിറക്കുന്നുണ്ട്.
അക്കൂട്ടത്തിലാണ് ഇന്നത്തെ മലയാള മനോരമ പത്രത്തിൽ ഒരു വിചിത്രകഥ അച്ചടിച്ചു വന്നിരിയ്ക്കുന്നത്. 1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ…..! എന്തൊക്കെ കള്ളങ്ങളാണിവർ പറയുന്നത് .
ഇന്നലെ ചില ചാനലുകളും ഇങ്ങനെ ഒരു നുണക്കഥ പറഞ്ഞത്രെ … പിന്നെ തിരുത്തിയെന്നും കേട്ടു . ആരു തിരുത്തിയാലും തങ്ങൾ നുണ പറഞ്ഞു വായനക്കാരെ തെറ്റിദ്ധരിപ്പിയ്ക്കുമെന്നാണോ മനോരമ പ്രഖ്യാപിയ്ക്കുന്നത് ?
സി പി ഐ (എം) വിരുദ്ധത മാത്രം ലക്ഷ്യമാവുമ്പോൾ ഭാവനകൾ ആകാശത്തെയും മറികടക്കും . പക്ഷെ ചരിത്രത്തെ നുണയുടെ കടലിൽ മുക്കിക്കൊല്ലുമ്പോൾ തങ്ങളുടെ വായനാസമൂഹത്തോട് എത്ര വലിയ പാതകമാണ് ഇക്കൂട്ടർ ചെയ്യുന്നത്.
1987 ൽ തൃക്കരിപ്പൂരിൽ നിന്നും സ: ഇകെ നായനാർ മത്സരിച്ചു. വിജയിച്ചു. മുഖ്യമന്ത്രിയുമായി. സ. നായനാരെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് 1996ലാണ്. അത് ഗൗരിയമ്മയെ ഒതുക്കാനാണെന്ന് ദയവായി പറയരുത്, അന്ന് ഗൗരിയമ്മ സി പി ഐ (എം ) ൽ ഇല്ല.
ഇതാണ് സത്യം .
ഭാവനാ വിലാസങ്ങൾ എഴുതിപ്പിടിപ്പിച്ച് അഭിരമിച്ചോളൂ , പക്ഷേ ചരിത്ര യാഥാർത്ഥ്യങ്ങളെ കൊല്ലരുത് .