അഴിമതി കേസില്‍ ഡപ്യൂട്ടി കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും സസ്പെന്‍ഷന്‍; സർക്കാർ ഉത്തരവ് ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ നൽകിയ കേസിൽ വിജിലന്‍സ് അന്വേഷണം നടക്കുന്ന പാശ്ചാത്തലത്തിൽ

അഴിമതി കേസില്‍ ഡപ്യൂട്ടി കളക്ടര്‍ക്കും തഹസില്‍ദാര്‍ക്കും സസ്പെന്‍ഷന്‍; സർക്കാർ ഉത്തരവ് ക്വാറി ഉടമക്ക് വേണ്ടി വഴിവിട്ട അനുമതികൾ നൽകിയ കേസിൽ വിജിലന്‍സ് അന്വേഷണം നടക്കുന്ന പാശ്ചാത്തലത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൃശ്ശൂര്‍ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണ്‍ , തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവർ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെന്‍ഷൻ നൽകി സർക്കാർ.

ക്വാറി ഉടമക്ക് കരമടയ്ക്കുന്നതിലും, ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലും അഴിമതി ഉണ്ടെന്ന പരാതിയിലാണ് നടപടി. ഇവര്‍ക്കെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ പി കിരണ്‍. പെരുമ്പാവൂര്‍ തഹസില്‍ദാരാണ് ജോര്‍ജ്ജ് ജോസഫ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സസ്പെന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്

സംസ്ഥാനത്ത് ഒരു വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ കൈവശം വയ്ക്കാവുന്ന വിവിധ ഇനത്തില്‍പ്പെട്ട ഭൂമിയ്ക്ക് Kerala Land Assignment Special Rules 1993 ലെ സെക്ഷന്‍ 3 പ്രകാരം താമസ ആവശ്യത്തിനോ കാര്‍ഷിക ആവശ്യത്തിനോ മാത്രമേ വനഭൂമി പതിച്ചു നല്കാവൂ എന്ന വ്യവസ്ഥയും Kerala Land Reformation Act 1963 ലെ വ്യവസ്ഥകളും ലംഘിച്ച്‌ കൊണ്ട് തൃശൂര്‍ ജില്ലയിലെ ഒക്കര വില്ലേജില്‍ പ്രവര്‍ത്തിച്ചുവരുന്ന തോംസണ്‍ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കൈവശം വച്ചിരിക്കുന്ന 19.0938 ഏക്കര്‍ സ്ഥലത്തിന് റവന്യൂ അധികാരികള്‍ കരം അടച്ചു നല്കുകയും ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിയ്ക്ക് വേണ്ടി മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന് സമര്‍പ്പിക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് നല്കുകയും ചെയ്തുവെന്ന ആരോപണത്തില്‍ തൃശ്ശൂര്‍ വിജിലന്‍സ് യൂണിറ്റ് പരിശോധന നടത്തിയിരുന്നു. ടി പരിശോധനയില്‍ 1988 ലെ അഴിമതി നിരോധന (ഭേദഗതി) നിയമം 13(2)r/w 13(1)(d) (i) വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന(ഭേദഗതി) നിയമം 2018 ലെ വകുപ്പ് 7 പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120(ബി) വകുപ്പ് പ്രകാരവും 15/9/2022 തീയതിയില്‍ വി.സി 06/2022/ടി.എസ്.ആര്‍ നമ്പരായി ഒരു വിജിലന്‍സ് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍, ആരോപണ വിഷയത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും കുറ്റാരോപിതരായ മുന്‍ തൃശ്ശൂര്‍ (എല്‍.ആര്‍) ഡെപ്യൂട്ടി കളക്ടര്‍ ശ്രീ. കിരണ്‍.എ.പി (നിലവില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍ & എ.എ) കണ്ണൂര്‍), മുന്‍ തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ശ്രീ.ജോര്‍ജ്ജ് ജോസഫ് (നിലവില്‍ പെരുമ്പാവൂര്‍ തഹസില്‍ദാര്‍ എന്നിവര്‍ സേവനത്തില്‍ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടിയാളുകളെ അടിയന്തരമായി സേവനത്തില്‍ നിന്നും സസ്പെന്റ് ചെയ്യേണ്ടതാണെന്ന് പരാമര്‍ശം (1) പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. (2) സര്‍ക്കാര്‍ ഈ വിഷയം വിശദമായി പരിശോധിച്ചു. വി.സി.06/2022/ടി.എസ്.ആര്‍ നമ്പര്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍, സേവനത്തില്‍ തുടരുന്നത് ടി വിജിലന്‍സ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നതും ആയത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതും കണക്കിലെടുത്ത്, ഒന്നും രണ്ടും കുറ്റാരോപിതരായ മുന്‍ തൃശ്ശൂര്‍ (എല്‍.ആര്‍) ഡെപ്യൂട്ടി കളക്ടര്‍ ശ്രീ. കിരണ്‍.എ.പി (നിലവില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍ &എ.എ) കണ്ണൂര്‍), മുന്‍ തൃശ്ശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ശ്രീ.ജോര്‍ജ്ജ് ജോസഫ് (നിലവില്‍ പെരുമ്പാവൂര്‍ തഹസില്‍ദാര്‍) എന്നിവരെ 1960 ലെ കേരള സിവില്‍ സര്‍വ്വീസസ് തരം തിരിക്കലും നിയന്ത്രണവും അപ്പിലും) ചട്ടങ്ങള്‍, ചട്ടം 10 (1) (ബി) പ്രകാരം ഉടന്‍ പ്രാബല്യത്തില്‍ സേവനത്തില്‍ നിന്നും സസ്പെന്റ് ചെയ്ത് ഉത്തരവാകുന്നു. 3) ടിയാളുകള്‍ക്ക് കെ.എസ്.ആര്‍ ഭാഗം 1, ചട്ടം 55 ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.