പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് സർക്കാർ ഏറ്റെടുക്കുന്നു:
സ്വന്തം ലേഖകൻ
ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണിതീരാത്ത വീട് റവന്യൂവകുപ്പ് ഏറ്റെടുത്തേക്കും.
അമ്പലപ്പുഴ വില്ലേജ് ഓഫീസാക്കാന്‍ വേണ്ടിയാണ് സ്ഥലവും വീടും ഏറ്റെടുക്കുക.
20 സെന്റോളം സ്ഥലത്തുള്ള ഈ വീട് നാല് പതിറ്റാണ്ടായി അനാഥാവസ്ഥയിലാണ്. താൻ മരിച്ചുവെന്ന് വരുത്തിതീർത്ത് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി തൻ്റെ രൂപസാദൃശ്യള്ള ചാക്കോ എന്നയാളെ കണ്ടെത്തി കാറിലിട്ട് ചുട്ടുകൊന്നത് കേസായതോടെയാണ് കുറുപ്പ് നാടുവിട്ടുപോയത്. 1984 ജനുവരി 22നാണ് സംഭവം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസ് വന്നതോടെ വീടും സ്ഥലവും മാവേലിക്കര കോടതിയുടെ കൈവശമായി. സ്വത്ത് സ്വന്തമാക്കാന്‍ സുകുമാരക്കുറുപ്പിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്ത് സര്‍ക്കാരിനു കത്ത് നല്‍കിയിട്ടുണ്ട്.
നവകേരള സദസിലും പരാതി നല്‍കിയിരുന്നു.വീടും സ്ഥലവും കയ്യേറാനുള്ള ചിലരുടെ ശ്രമം തടയുന്നതിന്റെ ഭാഗമായാണ് റവന്യൂവകുപ്പ് സ്ഥലം ഏറ്റെടുക്കുന്നത്. ഒന്നുകില്‍ റവന്യൂവകുപ്പ് ഏറ്റെടുത്ത് അവിടെ വില്ലേജ് ഓഫീസ് നിര്‍മ്മിച്ച് നല്‍കും. അല്ലെങ്കില്‍ വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനായി സ്ഥലം പഞ്ചായത്തിന് കൈമാറും എന്നാണ് കരുതുന്നത്.
2017 മുതല്‍ സ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്ത് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥലം കയ്യേറ്റത്തിന് ചില വ്യക്തികളും സംഘടനകളും ശ്രമം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പഞ്ചായത്ത് രംഗത്ത് വന്നത്