സുധീഷ് വധം; നാലു പേര്‍ പിടിയില്‍; പ്രതികള്‍ കൊലയ്ക്ക് മുൻപ് ട്രയല്‍ റണ്‍ നടത്തി

സുധീഷ് വധം; നാലു പേര്‍ പിടിയില്‍; പ്രതികള്‍ കൊലയ്ക്ക് മുൻപ് ട്രയല്‍ റണ്‍ നടത്തി

സ്വന്തം ലേഖിക

തിരുവനന്തപുരം: പട്ടാപ്പകല്‍ യുവാവിനെ വീട് കയറി വെട്ടിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റിൽ.

കൊലയാളികള്‍ക്ക് സഹായം ചെയ്ത മൂന്നുപേരും കൃത്യത്തില്‍ പങ്കെടുത്ത ഒരാളുമാണ് പിടിയിലായത്. പ്രതികള്‍ കൊലയ്ക്ക് മുൻപ് ട്രയല്‍ റണ്‍ നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മം​ഗലപുരം മങ്ങോട്ട് പാലത്തില്‍ വച്ച്‌ ബോംബ് എറിഞ്ഞായിരുന്നു ട്രയല്‍. ഇതിന് പിന്നാലെയാണ് മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

സുധീഷ് ഒളിച്ച്‌ താമസിച്ചിരുന്ന പോത്തന്‍കോട് കല്ലൂരില്‍ ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗം സംഘം യുവാവിനെ ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച്‌ തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ വെട്ടുകയായിരുന്നു.

തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു. സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു.

ഗുണ്ടകള്‍ എത്തുന്നതിന്റെയും കാല്‍ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്.

വധശ്രമം ഉള്‍പ്പടെ അടിപിടി കേസുകളില്‍ പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷും. ഗുണ്ടാനേതാവ് രാജേഷിന്‍റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു.