ഒൻപത് വയസുകാരിയെ ഓലമടല്‍ കൊണ്ട് ക്രൂരമായി തല്ലി; പട്ടിയുടെ മുന്നില്‍ കൊണ്ടുനിര്‍ത്തി ഭയപ്പെടുത്തി; രണ്ടാനച്ഛന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒന്‍പത് വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍.
അരുവിക്കര നെട്ടയം ആശ്രമം റോഡ് ശാരദാദേവിപുരം ഉഷാ ഭവനില്‍നിന്ന് തറട്ടയിലെ വാടക വീട്ടില്‍ താമസിക്കുന്ന വിഷ്ണു (28) വിനെ ആണ് അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒപ്പം താമസിക്കുന്ന യുവതിയുടെ ഒൻപത് വയസുള്ള മകളെ ഓലമടല്‍ കൊണ്ട് ക്രൂരമായി തല്ലുകയും വളര്‍ത്തുനായയുടെ മുന്നില്‍ കൊണ്ടുനിര്‍ത്തി ഭയപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
കാച്ചാണി സ്വദേശിനിയായ രണ്ട് മക്കളുള്ള യുവതിക്കൊപ്പമായിരുന്നു വിഷ്ണുവിന്റെ താമസം. ഇയാള്‍ മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
കഴിഞ്ഞ എട്ടാം തീയതി ഇളയകുട്ടിയുമായി യുവതി പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്ക്ക് അഡ്മിറ്റായപ്പോള്‍ മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഒന്‍പതുവയസ്സുകാരിയെ ശകാരിക്കുകയും വളര്‍ത്തുനായയുടെ മുന്നില്‍ നിര്‍ത്തി പേടിപ്പിച്ച് ഓലമടല്‍കൊണ്ട് ക്രൂരമായി അടിക്കുകയും ചെയ്തു.
ഈ സമയം വീട്ടിലെത്തിയ യുവതിയുടെ മാതാവ് കുട്ടിയെ പേരൂര്‍ക്കട ആശുപത്രിയിലുള്ള അമ്മയുടെ അടുത്തേക്കു കൊണ്ടുപോയി. ഇവര്‍ക്കുപിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു കുട്ടിയുടെ അമ്മൂമ്മയെയും മറ്റൊരു ബന്ധുവിനെയും മര്‍ദിച്ചു.
മര്‍ദ്ദനമേറ്റവര്‍ പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കി. കുട്ടിയെ മര്‍ദിച്ച കേസ് അരുവിക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ബുധനാഴ്ച രാവിലെ കുട്ടിയേയുംകൂട്ടി അമ്മൂമ്മ അവിടെയെത്തി പരാതി നല്‍കുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി. സുല്‍ഫിക്കര്‍, അരുവിക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷിബു, എസ്.ഐ. കിരണ്‍ശ്യാം, എസ്.സി.പി.ഒ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.