മോർച്ചറി കെട്ടിടം തകർന്ന് വീണിട്ട് ഒന്നരവർഷം ; മോർച്ചറിയില്ലാത്തതിനാൽ മൃതദേഹം ആശുപത്രിവരാന്തയിൽ കിടത്തിയത് 14 മണിക്കൂർ

മോർച്ചറി കെട്ടിടം തകർന്ന് വീണിട്ട് ഒന്നരവർഷം ; മോർച്ചറിയില്ലാത്തതിനാൽ മൃതദേഹം ആശുപത്രിവരാന്തയിൽ കിടത്തിയത് 14 മണിക്കൂർ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : പീരുമേട് താലൂക്ക് ആശുപത്രിയിൽ മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹം ആശുപത്രി വരാന്തയിൽ ഇൻക്വസ്റ്റ് നടപടികൾക്കായി കിടത്തിയത് 14 മണിക്കൂർ.

വിഷം കഴിച്ച് ആത്മഹത്യചെയ്ത മുരിക്കടി സ്വദേശി സോമന്റെ(65) മൃതദേഹമാണ് മണിക്കൂറുകൾ ആശുപത്രി വരാന്തയിൽ കിടന്നത്. വിഷം കഴിച്ച സോമനെ ആദ്യം എത്തിച്ചത് കുമളിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിടെ നിന്നും ഡോക്ടർ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോവാൻ അറിയിച്ചു.എന്നാൽ വഴിമദ്ധ്യേ നില മോശമായതോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല.

താലുക്ക് ആശുപത്രിയിൽ മോർച്ചറി ഇല്ലാത്ത സാഹചര്യമായതിനാൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കാൻ കഴിയുകയില്ലെന്ന് ഡോക്ടർ ബന്ധുക്കളെ അറിയിച്ചിരുന്നു.

ബന്ധുക്കൾ ഉടൻ തന്നെ കുമളി പൊലീസ് സ്റ്റേഷനിൽ എത്തി മരണ വിവരം അറിയിച്ചു. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കായി രാത്രി എത്താൻ കഴിയുകയില്ലെന്ന് പൊലീസ് ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചു. മൃതദേഹം ആശുപത്രിയിൽ തന്നെ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു. മോർച്ചറി ഇല്ലാത്തതിനാൽ മൃതദേഹം വരാന്തയിലേക്ക് മാറ്റുകയായിരുന്നു.ഞായറാഴ്ച രാത്രി 9 മുതൽ തിങ്കളാഴ്ച രാവിലെ 10.30 വരെ സോമന്റെ മൃതദേഹം വരാന്തയിൽ കിടത്തിയത്.

രാവിലെ 10.30ന് പൊലീസ് സംഘം എത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുമളിയിലേക്കു കൊണ്ടു പോയി. മോർച്ചറി ഇല്ലാത്തതിനാൽ താലൂക്ക് ആശുപത്രിയിൽ ഇപ്പോൾ പോസ്റ്റ്മോർട്ടവും മുടങ്ങിയിരിക്കുകയാണ്. മോർച്ചറി കെട്ടിടം തകർന്ന് വീണിട്ട് ഒന്നര വർഷം കഴിഞ്ഞു. പുതിയ മോർച്ചറി നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടും നാളുകളായി, എന്നാൽ ഇതുവരേയും പണി തുടങ്ങിയിട്ടില്ല.