ഒൻപത് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവിൽ തെളിവില്ലെന്ന പേരിൽ സർക്കാരിന് തിരിച്ചടി; ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വാദിക്കാന്‍ അഭിഭാഷകന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 1.2 കോടി; പ്രതിപക്ഷത്തിന് വീണു കിട്ടിയ സോളാർ കേസും ഒടുവില്‍ നനഞ്ഞ പടക്കമായി…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: ഒൻപത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമായി മാറി.
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ എത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രജ്ഞിത് കുമാറിന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 1.20 കോടി രൂപ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രാചെലവായി വിമാന ടിക്കറ്റിന് 3,02, 969 രൂപയും ഹോട്ടല്‍ താമസത്തിന് 89615 രൂപയും നല്‍കി. 1,23,92, 584 രൂപ വക്കീല്‍ ഫീസിനത്തിലും മറ്റും ചെലവഴിച്ചിട്ടും ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് തിരിച്ചടിയാണ് ഉണ്ടായത്.
എല്‍ഡിഎഫ് പ്രതിപക്ഷത്തായിരിക്കെ വലിയ രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവരികയും ഭരണകാലത്ത് സര്‍വശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും ചെയ്ത സോളര്‍ കേസിലെ പീഡന ആരോപണമാണ് സിബിഐ റിപ്പോര്‍ട്ടോടെ നനഞ്ഞ പടക്കമായി മാറിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ തെളിവു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോര്‍ട്ട് സിബിഐയും ആവര്‍ത്തിക്കുകയായിരുന്നു.
യുഡിഎഫിന്റെ തുടര്‍ഭരണം ഇല്ലാതാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച സോളാര്‍ വിവാദത്തെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്ത് തുടര്‍ന്നു.
കേസില്‍ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോണ്‍ഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളില്‍ സോളാര്‍ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒൻപത് വര്‍ഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങള്‍ക്കും അവസാനമാവുകയാണ്.