
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിമർശിച്ച് ഹൈക്കോടതി. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച കോടതി കേസിലെ അന്തിമ റിപ്പോർട്ട് ജൂൺ 20-ാം തീയതിയോ മുൻപോ ആയി സമർപ്പിക്കാൻ ആവശ്യപ്പെട്ടു.
കേസിൽ ഇതുവരെ ഒന്നും ചെയ്യാതെ ഇരുന്നത് എന്ത് കൊണ്ടെന്ന് പ്രതിയുടെ പേര് നോക്കിയാൽ നാട്ടുകാർക്ക് മനസ്സിലാകുമെന്ന് കോടതി പരിഹസിച്ചു. വിജിലൻസ് അന്വേഷണം വൈകുന്നതിനെതിരായ ഹർജിയിലാണ് കോടതി വിമർശനം.
നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ലാണ് വി എസ് അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം.
സാമ്പത്തിക തിരിമറി ഗൂഡാലോചന എന്നിവയിലൂടെ 15 കോടി രൂപ തട്ടിച്ചെന്നാണ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചത്.







