
കൊല്ലം: നിർമാണം നടക്കുന്ന ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍.
കാവനാട് ആല്‍ത്തറമൂട് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡില്‍ ചെപ്പള്ളിമുക്ക് ഭാഗത്താണ് നൂറുമീറ്ററോളം ദൂരത്തില്‍ വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പ്രഭാതസവാരിക്കിറങ്ങിയവരാണ് വിള്ളല്‍ കണ്ടത്.
തുടർന്ന് കോർപ്പറേഷൻ കൗണ്‍സിലർ ദീപു ഗംഗാധരനെ വിവരം അറിയിക്കുകയായിരുന്നു. വിള്ളല്‍ വീണ ഭാഗത്ത് ഇന്നലെ കൂടുതല്‍ വീണ്ടുകീറുകയും ചെയ്തു. ഇവിടെ ടാറും മണലും ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കാനും ശ്രമം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടുമാസം മുൻപ് ഇതേഭാഗത്ത് മണ്ണു നിറച്ചു നിർമ്മാണം നടക്കുന്നതിനിടയില്‍ മണ്ണ് താഴേക്കിറങ്ങി ഭിത്തി തള്ളിവന്നിരുന്നു. കളക്ടർ ഉള്‍പ്പെടെയുള്ളവർക്ക് പരാതി നല്‍കിയതോടെ അത്രയും ഭാഗത്തെ മണ്ണു നീക്കി വീണ്ടും ബലപ്പെടുത്തിയാണ് നിർമാണം പൂർത്തിയാക്കിയത്.
വിള്ളലുണ്ടായ ഭാഗത്തു നിന്ന് താഴേക്ക് മഴ വെള്ളം ഊർന്നിറങ്ങുന്നത് കൂടുതല്‍ അപകടത്തിനും സാധ്യതയുണ്ട്. റോഡ് നിർമാണം ഇവിടെ എറക്കുറെ പൂർത്തിയായെങ്കിലും ഗതാഗതത്തിനായി തുറന്നു നല്‍കിയിട്ടില്ല.
സർവീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. മൂന്നു ദിവസം മുൻപ് നീരാവില്‍ ഭാഗത്തും സമാനമായ രീതിയില്‍ റോഡില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. ടാറും മണലും ഉപയോഗിച്ച് വിള്ളല്‍ അടയ്ക്കാൻ ശ്രമിച്ചത് നാട്ടുകാർ ചോദ്യം ചെയ്തത് വാക്കേറ്റത്തിനും ഇടയാക്കി. അടിയ്ക്കടി പലഭാഗത്തും ഉണ്ടാകുന്ന വിള്ളല്‍ ടാർ ഉപയോഗിച്ച് അടയ്ക്കാൻ ശ്രമം നടത്തുന്നതായാണ് ആക്ഷേപം.







