പീതസാഗരമാകാന്‍ ശിവഗിരി;വിശ്വ മാനവികതയുടെ സന്ദേശമോതുന്ന മഹാതീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; പദയാത്ര 23ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നാരംഭിക്കും

പീതസാഗരമാകാന്‍ ശിവഗിരി;വിശ്വ മാനവികതയുടെ സന്ദേശമോതുന്ന മഹാതീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; പദയാത്ര 23ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നാരംഭിക്കും

സ്വന്തം ലേഖകൻ

വർക്കല: മഹാതീർത്ഥാടന നവതിയോടനുബന്ധിച്ച് ശിവഗിരിമഠം പ്രഖ്യാപിച്ച തീർത്ഥാടന കാലത്തിന് ഇന്ന് തുടക്കമാവും. പ്രഭാഷണ പരമ്പരയും ഇന്നാരംഭിക്കും. 30,31, ജനുവരി ഒന്ന് തീയതികളിലായി നടക്കുന്ന തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

ഇന്ന് വൈകിട്ട് 4ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ തുടങ്ങിയവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളെ മുതൽ രാവിലെ പത്തിനാണ് പ്രഭാഷണങ്ങൾ. നാളെ കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി (ഗുരുദേവ കൃതികൾ ഒരു പഠനം),17ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ (പലമതസാരവുമേകം), 18ന് ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, 19ന് ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധി തീർത്ഥ, 20ന് സ്വാമി പ്രബോധതീർത്ഥ (ഗുരുവും കുമാരനാശാനും), 21ന് സ്വാമിനി ജ്യോതിർമയി (അഹിംസ പരമധർമ്മ), 22ന് സ്വാമി അസംഗാനന്ദ ഗിരി (ശിവഗിരി ബ്രഹ്മവിദ്യാലയം), 23ന് സ്വാമി അദ്വൈതാനന്ദ (ഗുരുദേവന്റെ ക്ഷേത്രസങ്കല്പങ്ങളും ആചാരാനുഷ്ഠാനങ്ങളും), 24ന് സ്വാമിനി നിത്യചിൻമയി (ചണ്ഡാല ഭിക്ഷുകി), 25ന് സ്വാമി മുക്താനന്ദയതി (അന്ധവിശ്വാസ ദൂരീകരണം ഗുരുദേവ ദർശനത്തിലൂടെ), 26ന് സ്വാമി ശിവനാരായണ തീർത്ഥ, 27ന് സ്വാമി സുരേശ്വരാനന്ദ (ഗുരുദേവന്റെ ക്ഷേത്രസങ്കൽപ്പവും ആചാരാനുഷ്ഠാനവും) എന്നിവരാണ് പ്രഭാഷണം നടത്തുന്നത്. 28ന് പാരമ്പര്യവൈദ്യ സമ്മേളനവും 29ന് ഗുരുദേവ ശിഷ്യപ്രശിഷ്യ സമ്മേളനവും നടക്കും.

പദയാത്ര 23ന് തിരിക്കും

ശിവഗിരി മഠത്തിന്റെയും ഗുരുധർമ്മ പ്രചാരണസഭയുടെയും നേതൃത്വത്തിലുള്ള പദയാത്ര 23ന് കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നിന്നാരംഭിക്കും. ക്ഷേത്രാങ്കണത്തിൽ വിശ്രമവേളയിലായിരുന്നപ്പോൾ 1928 ജനുവരി 16നാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. നാല് വർഷത്തിന് ശേഷമായിരുന്നു ആദ്യ തീർത്ഥാടനം. ശിവഗിരി മഠത്തിലും ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും തീർത്ഥാടന വ്രതാരംഭത്തിന്റെ മുന്നോടിയായി 20ന് പീതാംബര ദീക്ഷ നടക്കും.

നാനാഭാഗങ്ങളിൽ നിന്ന് തീർത്ഥാടന പദയാത്രകൾ പുറപ്പെടുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയായി. ഗുരുദേവപ്രസ്ഥാനങ്ങളുടെയും മറ്ര് സംഘടനകളുടെയും സഹകരണത്തോടെ തീർത്ഥാടകർക്ക് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണ- താമസ സൗകര്യം സജ്ജമാക്കും.