സില്‍വര്‍ലൈന്‍ സര്‍വേ നമ്പരില്‍പെട്ട വീടുകള്‍ക്ക് താമസാനുമതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നു; രേഖകള്‍ നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം; ആറ്റുനോറ്റു പണിത വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കുടുംബങ്ങള്‍; സില്‍വര്‍ ലൈന്‍ ദുരിതംപേറാൻ ഒരു കൂട്ടം ആളുകൾ
സ്വന്തം ലേഖിക
തൃശൂര്‍: കെ റെയില്‍ പദ്ധതി കടന്ന് പോകുന്ന ഇടങ്ങളില്‍ നിരവധി വീടുകളാണ് ഒഴിപ്പിക്കേണ്ടി വരുക.
ഇതില്‍ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയ വസതികള്‍ അടക്കമുണ്ട്. ആഗ്രഹിച്ച് കാത്തിരുന്ന് വീടുവെച്ചവരുമുണ്ട്. ഇത്തരക്കാരെ കാത്തിരിക്കുന്നത് നിയമത്തിന്റെ നിരവധി നൂലാമാലകളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സര്‍ക്കാര്‍ തലത്തിലെ നിര്‍ദേശത്തെ തുടര്‍ന്ന് സില്‍വര്‍ലൈന്‍ സര്‍വേ നമ്പരില്‍പെട്ട വീടുകള്‍ക്കു താമസാനുമതി സര്‍ട്ടിഫിക്കറ്റ് (ഒക്യുപന്‍സി) നിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് നൂറ് കണക്കിന് പേരെ സാരമായി തന്നെ ബാധിക്കും. കടം വാങ്ങിയും ലോണെടുത്തും വീടുവെച്ചവര്‍ക്ക് സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ കേരളത്തില്‍ എല്ലാം പിടിവിടുന്ന അവസ്ഥയിലേക്കുമെത്തും.
താമസാനുമതി രേഖകള്‍ നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതിനകം പൂര്‍ത്തിയാക്കിയ വീടുകള്‍ക്കും ഇതു ബാധകമാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ വീട് സില്‍വര്‍ലൈന്‍ കടന്നു പോകുന്ന പ്രദേശത്തല്ലെന്നു വില്ലേജ് ഓഫിസില്‍ നിന്നു രേഖ ഹാജരാക്കണമെന്നു കോലഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വീട്ടുടമയോട് ആവശ്യപ്പെട്ടു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ക്കും ഇതുവരെ ഒക്യുപന്‍സി അനുവദിച്ചിട്ടില്ല. ഉടന്‍ നല്‍കുമെന്നാണ് വിശദീകരണം.
സിൽവർലൈന്‍ കടന്നു പോകുമെന്നു കരുതുന്ന പ്രദേശങ്ങളെല്ലാം അന്തിമ രൂപരേഖ വരുന്നതുവരെ നിര്‍മ്മാണം മരവിപ്പിച്ചതു പോലെയായി. വീടുനിര്‍മ്മാണത്തിന് അനുമതി നല്‍കാനും വില്ലേജ് ഓഫീസില്‍ നിന്നുള്ള രേഖ വേണ്ടിവരുമെന്നു പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
സിൽവർലൈന്‍ കടന്നു പോകുന്ന സര്‍വേ നമ്പറിലാണെങ്കില്‍ വീടിന് നിര്‍മ്മാണാനുമതി നല്‍കില്ല. ഏറ്റെടുക്കുന്ന ഭൂമി ഏതെന്നു പ്രഖ്യാപിക്കാതെ ഭൂമിയിലെ നിര്‍മ്മാണം മരവിപ്പിക്കാറില്ല. ഇതു ചെയ്യേണ്ടതു റവന്യു വകുപ്പാണ്. എന്നാല്‍, ഇതൊന്നുമില്ലാതെ തദ്ദേശ വകുപ്പു നേരിട്ടു ഭൂമി മരവിപ്പിക്കുകയാണു ചെയ്തിരിക്കുന്നത്.
അതേസമയം, ‘മരവിപ്പിക്കല്‍’ എന്ന് എവിടെയും പറയുന്നുമില്ല. ഭാവിയില്‍ നിരവധി പേരെ ബാധിക്കുന്നതാണ് ഈ തീരുമാനം. അതേസമയം കെ റെയില്‍ പദ്ധതിയുടെ ബഫര്‍ സോണും ആയിരങ്ങളെ ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ബഫര്‍ സോണില്‍പെടുന്ന സ്ഥലം കെ റെയില്‍ ഏറ്റെടുക്കാനോ നഷ്ടപരിഹാരം നല്‍കാനോ തീരുമാനമില്ല. ബഫര്‍സോണില്‍ ഇരുവശത്തും 5 മീറ്റര്‍ കഴിഞ്ഞുള്ള ഭാഗത്തു നിര്‍മ്മാണത്തിന് അനുമതി വാങ്ങണം. 5 മീറ്റര്‍ പരിധിയില്‍ കെട്ടിടമുണ്ടെങ്കില്‍ പൊളിക്കേണ്ട.
എന്നാല്‍ പുതുക്കിപ്പണിയാന്‍ കഴിയാത്ത അവസ്ഥ വരികയും ചെയ്യും.
ബഫര്‍ സോണ്‍ കൂടി വരുന്നതോടെ ഭൂ ഉടമകളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളി നേരിടേണ്ടി വരും. കെ റെയില്‍ പദ്ധതിക്കാതെ ഭൂമി വിട്ടു കൊടുക്കുന്നവര്‍ക്ക് നഷ്ടപരിഹാരമെങ്കിലും ലഭിക്കും. എന്നാല്‍, കെ റെയിലിന് 20 മീറ്റര്‍ പരിസരത്തുള്ളവര്‍ക്കാണ് വലിയ വെല്ലുവിളി. ഇവിടെ ബഫര്‍സോണ്‍ ആകുന്നതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും.
കൂടാതെ ഭൂമിയുടെ വില അടക്കം കുത്തനെ ഇടിയാനും ഇത് ഇടയാക്കുമെന്ന് ഉറപ്പാണ്. ഇതോടെ കെ റെയിലിന്റെ സമൂഹിക ആഘാതം ഏല്‍ക്കേണ്ടി വരിക വലിയൊരു വിഭാഗം ജനങ്ങളാകും എന്ന കാര്യവും ഉറപ്പാണ്.
ആരുടേയെങ്കിലും ഭൂമിയേറ്റെടുക്കേണ്ടതായി വന്നാല്‍ മുഴുവന്‍ നഷ്ടപരിഹാരവും നല്‍കി മാത്രമേ ഭൂമിയേറ്റെടുക്കുമെന്ന് കെ റെയില്‍ എംഡി വ്യക്തമാക്കുമ്പോള്‍ ബഫര്‍ സോണില്‍ വരുന്നവരുടെ കാര്യത്തില്‍ ആശങ്കകള്‍ ശക്തമാകുകയാണ്. കല്ലിടലുമായി മുന്നോട്ട് പോകാനാണ് കെ റെയിലിന്റെ തീരുമാനം. കല്ലെടുക്കുന്നിടത്ത് വീണ്ടും കല്ലിടും. തടസങ്ങളുണ്ടായാല്‍ സാമുഹിക ആഘാത പഠനം വൈകും. പദ്ധതി വൈകും തോറും ഓരോ വര്‍ഷവം 3500 കോടി നഷ്ടം വരും.
കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണിത്. കേന്ദ്ര ധനമന്ത്രി അംഗീകരിച്ചു. ഇപ്പോള്‍ കല്ലിട്ട അതിരുകള്‍ പഠനത്തിന് ശേഷം മാറും. ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോര്‍ട്ടില്‍ വെച്ചിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇതും കൂട്ടി ഡിപിആറിന് ഒപ്പം ചേര്‍ക്കും.
നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറില്‍ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിന്റെ ഒരു ഭാഗം പിന്നെ വാങ്ങിയാല്‍ മതിയാവും. അത് ബോണ്ടായി നല്‍കും. പിന്നിട് പലിശ സഹിതം പണം നല്‍കും. സന്നദ്ധരായവര്‍ക്കാവും ഈ പാക്കേജ്. – കെ റെയില്‍ എം ഡി പറഞ്ഞു.