കാസർകോട് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു; ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്
സ്വന്തം ലേഖകൻ
കാസർകോഡ്: നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഷവർമ്മ സെന്റർ പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയിലാണ് സെന്റർ പൂട്ടിച്ചത്. ഏതാനും ദിവസം മുമ്പ് കാസർകോഡ് ചെറുവത്തൂർ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ്മ കഴിച്ച വിദ്യാർത്ഥി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു.
ചെറുവത്തൂരിലെ നാരായണൻ – പ്രസന്ന ദമ്പതികളുടെ മകൾ പതിനേഴ് വയസുള്ള ദേവനന്ദയാണ് മരിച്ചത്. അതിന് ശേഷം പരിശോധന കർശനമാക്കിയതിന്റെ ഭാഗമായാണ് വൃത്തിയില്ലാത്ത സെന്ററുകൾ പൂട്ടിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ അനധികൃത ഇറച്ചിക്കടകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയിരുന്നു.
കോഴിയിറച്ചിയിൽ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളിൽ നിന്നാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇറച്ചിക്കടകളിൽ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മരക്കുറ്റികളിൽ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിർലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്. പകുതി വേവിക്കുന്ന ഷവർമ്മ ഇറച്ചിയിൽ ബാക്ടീരിയകൾ നശിക്കുന്നില്ലെന്നും ശുചിത്വ മിഷൻ മാസ്റ്റർ ഫാക്കൽറ്റിയും മൃഗസംരക്ഷണ വകുപ്പ് റിട്ട. അസി ഡയറക്ടറുമായ ഡോ.പി.വി. മോഹൻ ട്വന്റിഫോറിനോട് പറഞ്ഞു.