കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു; ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ് ; അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് തരൂർ; കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി; എ കെ ആന്റണിയെ പ്രവർത്തക സമിതിയിൽ നിലനിർത്തി ; ഹൈക്കമാൻഡ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്നത് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാൻ തരൂരും യോഗ്യൻ എന്നു തന്നെ ; മാത്യു കുഴല്‍നാടനും, ഹൈബി ഈഡനും, എം കെ രാഘവനും അടക്കം വലിയൊരു നിര തന്നെ ഗ്രൂപ്പിന് അതീതമായി തരൂരിനെ പിന്തുണച്ച് രംഗത്ത്

കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു; ശശി തരൂരും കെ സി വേണുഗോപാലും കോൺഗ്രസ് പ്രവർത്തകസമിതിയിൽ; ചെന്നിത്തല സ്ഥിരം ക്ഷണിതാവ് ; അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് തരൂർ; കൊടിക്കുന്നിൽ സുരേഷിനെ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി; എ കെ ആന്റണിയെ പ്രവർത്തക സമിതിയിൽ നിലനിർത്തി ; ഹൈക്കമാൻഡ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്നത് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാൻ തരൂരും യോഗ്യൻ എന്നു തന്നെ ; മാത്യു കുഴല്‍നാടനും, ഹൈബി ഈഡനും, എം കെ രാഘവനും അടക്കം വലിയൊരു നിര തന്നെ ഗ്രൂപ്പിന് അതീതമായി തരൂരിനെ പിന്തുണച്ച് രംഗത്ത്

സ്വന്തം ലേഖകൻ 

ഡല്‍ഹി: : കോൺഗ്രസ് 39 അംഗ പ്രവർത്തക സമിതിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും കെ സി വേണുഗോപാലും എ കെ ആന്റണിയും ശശി തരൂരും പ്രവർത്തകസമിതിയിലുണ്ട്. ഏറെക്കാലമായി ദേശീയ രാഷ്ട്രീയത്തിലെ ഏറ്റവും ശക്തനായ മലയാളി നേതാവ് കെ സി വേണുഗോപാലാണ്. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

കെ സി വേണുഗോപാലിന്റെ ആത്മാര്‍ഥമായ ഇടപെടലുകള്‍ കോണ്‍ഗ്രസിന് പലയിടങ്ങളിലും തുണയായി മാറുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു പാര്‍ട്ടിയെ അധികാരത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായക റോള്‍ കെ സി വഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇപ്പോള്‍ ഏറ്റവും കരുത്തനായ നേതാവ് കെ സി വേണുഗോപാലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോള്‍ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരും ഇടംനേടുമ്പോള്‍ കോണ്‍ഗ്രസില്‍ മറ്റൊരു കരുത്തന്റെ പിറവി കൂടിയാണ്. പുതിയ പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു കൊണ്ടുള്ള പട്ടികയില്‍ ആറാമതായാണ് എ കെ ആന്റണിയുടെ പേര്. സജീവ രാഷ്ട്രീയത്തില്‍ നിന്നും അവധിയെടുത്ത അദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്ത് വിശ്രമത്തിലാണ്.

അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ദൈനംദിന കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാൻ സാധ്യത കുറവാണ്. പിന്നീട് പ്രവര്‍ത്തക സമിതിയിലെ പട്ടികയില്‍ 22ാം സ്ഥാനത്താണ് തരൂരിന്റെ പേരുള്ളത്. ഇതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ സ്ഥാനം കൊണ്ട് രണ്ടാമനായി മാറുകയാണ് തരൂര്‍.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വലിയ പിന്തുണ നേടാൻ ശശി തരൂരിന് കഴിഞ്ഞിരുന്നു. എന്നാൽ പ്രവർത്തകസമിതിയിൽ അംഗത്വം നൽകുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പ്രവർത്തകസമിതിയിൽ ഉൾപ്പെട്ടതുവഴി സംഘടനപരമായി പാർട്ടിയിൽ ഉയരാൻ കൂടി ശശി തരൂരിന് സാധിക്കും.

ഒന്നാമനായി കെ സി വേണുഗോപാല്‍ മാറുമ്പോള്‍ തന്നെ സജീവ രാഷ്ട്രീയത്തില്‍ തരൂര്‍ രണ്ടാമനാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് സ്ഥാനം മാത്രമാണ് ഉള്ളത്. ഇത് ഫലത്തില്‍ ചെന്നിത്തലയേക്കാള്‍ തരൂനിനെ മുന്നിലാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിലും ദേശീയ തലത്തിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ തരൂരിനൊപ്പമായിരുന്നു എ ഗ്രൂപ്പ്. ഐ ഗ്രൂപ്പ് ആകട്ടെ വി ഡി സതീശനും കെ സി വേണുഗോപാലിനും ഒപ്പമായി മാറി.

ഇപ്പോള്‍ തരൂര്‍ കരുത്തനായി മാറുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്ക് അദ്ദേഹത്തെ എളുപ്പം തഴയാൻ കഴിയാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിക്കും. കുറച്ചുകാലമായി അദ്ദേഹത്തിന് വേദികള്‍ നിഷേധിച്ചവര്‍ക്ക് ഇനി അതിന് സാധിക്കാതെ വരും.

കേരളത്തില്‍ അധികാരം പിടിക്കാൻ ജനകീയനായ നേതാവിനെ മുന്നില്‍ നിര്‍ത്തുക എന്ന തന്ത്രം അനിവാര്യമാണ്. അതിന് എല്ലാ സമുദായങ്ങള്‍ക്കും സ്വീകാര്യനായ നേതാവ് അത്യാവശ്യമായ സമയമാണ് സമാഗതമാകുന്നത്. ഭാവിയില്‍ തരൂരിനെ വേണ്ടിവന്നാല്‍ ഉപയോഗിക്കാൻ തന്നെയാകും സാധ്യത.

തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ എത്തിച്ചതിലൂടെ ഹൈക്കമാൻഡ് പാര്‍ട്ടി അണികള്‍ക്ക് നല്‍കുന്നത് കോണ്‍ഗ്രസില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാൻ തരൂരും യോഗ്യനാണ് എന്നു തന്നെയാണ്. അതുകൊണ്ട് തന്നെ ഇനി മുതല്‍ കേരളത്തിലെ രാഷ്ട്രീയത്തിലും തരൂരിന്റെ വാക്കുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് സാധിക്കാത്ത കാര്യങ്ങള്‍ ഭാവിയില്‍ തരൂരിനെ ഉപയോഗിച്ചു സാധിക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിച്ചേക്കും.

കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്ക് താല്‍പ്പര്യം തരൂരിനെ പോലൊരു നേതാവിനെയാണ്. മാത്യു കുഴല്‍നാടനും ഹൈബി ഈഡനും എം കെ രാഘവനും അടക്കം വലിയൊരു നിര തന്നെ ഗ്രൂപ്പിന് അതീതമായി തരൂരിനെ പിന്തുണയ്ക്കുന്നുണ്ട്. ദേശീയ തലത്തിലും തരൂരിന് പരിഗണന ലഭിച്ചതോടെ കൂടുതല്‍ നേതാക്കളും തരൂരിനോട് അടുക്കും. കേരളത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും പ്രിയങ്കരനായ വ്യക്തിയാണ് തരൂര്‍.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ യുഡിഎഫ് എടുത്തുകാണിക്കാൻ ഒരു നേതാവില്ലാത്ത വിധം പ്രതിസന്ധികള്‍ നേരിടുകയാണ്. പ്രതിപക്ഷത്തെ അനക്കമില്ലായ്മ മുതലെടുത്ത് രാഷ്ട്രീയമായി മുന്നോട്ടു പോകുന്ന പിണറായി വിജയനെയും സിപിഎമ്മിനെയും കാണാൻ സാധിക്കും. ആകെ നിരാശരായ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതീക്ഷയുടെ തിരിവെട്ടം കൊടുക്കുന്ന നേതാവായി മാറിയിരിക്കുന്നത് ശശി തരൂരാണ്.

ഇപ്പോള്‍ പിണറായിയെ വെട്ടിലാക്കിയ മാത്യു കുഴല്‍നാടനും തരൂര്‍ പക്ഷത്തുള്ള നേതാവാണ്. പാര്‍ട്ടിയില്‍ നേതാക്കള്‍ ചവിട്ടി ഒതുക്കാൻ ശ്രമിക്കുമ്ബോഴും സമുദായ നേതാക്കളുടെ പിന്തുണ വലിയ തോതില്‍ തരൂരിലേക്ക് കേന്ദ്രീകരിച്ചിരുന്നു. ഇതോടെ അവഗണിക്കാൻ സാധിക്കാത്ത വിധം തരൂര്‍ മാറിയിട്ടുണ്ട്. സുകുമാരൻ നായര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പിന്നാലെ, ക്രൈസതവ സംഘടനകളും തരൂരിനായി വാദിച്ചു. യുഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തണെങ്കില്‍ തരൂരിനെ പോലൊരു നേതാവ് നയിക്കാൻ അനിവാര്യമാണെന്ന തിരിച്ചറിവിലാണ് മുസ്ലിംലീഗും. വീണ്ടും അധികാരം ലഭിക്കാത്ത രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയാല്‍ തരൂരിനെ മുന്നില്‍ നിര്‍ത്താൻ ലീഗും ആവശ്യപ്പെട്ടേക്കാം. ഇവിടെയാണ് തരൂരിന്റെ അവസരവും.

മല്ലികാർജുൻ ഖാർഗെ, മൻമോഹൻ സിങ്ങ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർ തുടരും എന്നതിൽ സംശയമുണ്ടായിരുന്നില്ല. ഇവർക്ക് പുറമെ 34 അംഗങ്ങൾ കൂടി പ്രവർത്തക സമിതിയിലുണ്ട്. രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിറിൽ യുവാക്കൾക്ക് കൂടി പ്രാധിനിത്യം നൽകണമെന്ന തീരുമാനമുണ്ടായിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് സച്ചിൻ പൈലറ്റിനെയും കനയ്യ കുമാറിനെയും ഉൾപ്പടെയുള്ളവരെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിലെ 39 അംഗങ്ങൾക്ക് പുറമെ 23 സ്ഥിരം ക്ഷണിതാക്കളും പ്രവർത്തക സമിതിയിലുണ്ട്.