രാമവര്‍മ്മന്‍ചിറയിലെ പ്രണയവിഷം…!   ഗ്രീഷ്മയുമായി കല്യാണം ഉറപ്പിച്ച സൈനികനെ ചോദ്യം ചെയ്യും; കാശ്മീരിലുള്ള പട്ടാളക്കാരനോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ട് കേരള പൊലീസ് ഉടൻ നോട്ടീസ് നല്‍കും;  അമ്മയ്ക്ക് പിന്നാലെ അട്ടകുളങ്ങര ജയിലേക്ക് ഗ്രീഷ്മയെയും ഉടന്‍ മാറ്റും; അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്…..

രാമവര്‍മ്മന്‍ചിറയിലെ പ്രണയവിഷം…! ഗ്രീഷ്മയുമായി കല്യാണം ഉറപ്പിച്ച സൈനികനെ ചോദ്യം ചെയ്യും; കാശ്മീരിലുള്ള പട്ടാളക്കാരനോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ട് കേരള പൊലീസ് ഉടൻ നോട്ടീസ് നല്‍കും; അമ്മയ്ക്ക് പിന്നാലെ അട്ടകുളങ്ങര ജയിലേക്ക് ഗ്രീഷ്മയെയും ഉടന്‍ മാറ്റും; അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്…..

സ്വന്തം ലേഖിക

തിരുവനന്തപുരം: ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം രണ്ടാം ഘട്ടത്തിലേയ്ക്ക് നീങ്ങുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഗ്രീഷ്മയുമായി വിവാഹം ഉറപ്പിച്ച നാഗര്‍കോവില്‍ സ്വദേശിയായ സൈനികനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. ഇപ്പോള്‍ കാശ്മീരില്‍ ജോലി ചെയ്യുന്ന സൈനികനെ അന്വേഷണ സംഘം ടെലിഫോണില്‍ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഷായത്തിലെ വിഷ കൊലപാതകം അറിഞ്ഞപ്പോള്‍ തന്നെ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും ആദ്യമേ ചില സംശയങ്ങള്‍ ഉണ്ടായിരുന്നുവെന്നും സൈനികന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിയാനും വ്യക്തതയ്ക്കുമായി നേരിട്ട് ഹാജരാകാനായി രണ്ടു ദിവസത്തിനകം ഇദ്ദേഹത്തിന് നോട്ടീസ് അയക്കും.

ഗ്രീഷ്മയ്ക്ക് എതിരെയുള്ള തെളിവുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സൈനികനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. വിവാഹ ബ്രോക്കര്‍ വഴിയാണ് ഗ്രീഷ്മയുടെ ആലോചന വന്നതെന്ന കാര്യവും സൈനികന്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.

അതേസമയം കേസിലെ മുഖ്യപ്രതി ഗ്രീഷ്മയെ ഉടന്‍ ജയിലിലേക്ക് മാറ്റും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഗ്രീഷ്മയുടെ ആരോഗ്യ നില തൃപ്തികരമാണ്. അന്വേഷണ സംഘം ഗ്രീഷ്മയെ ചികിത്സിക്കുന്ന ഡോക്ടറുമാരുമായി ചര്‍ച്ച നടത്തി.

ഗ്രീഷ്മയെ വീണ്ടും പ്രത്യേക മെഡിക്കല്‍ സംഘം പരിശോധിച്ചു. ഇന്ന് തന്നെ ഗ്രീഷ്മയെ ജയിലിലേയ്ക്ക് മാറ്റുമെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.

അട്ടകുളങ്ങര വനിത ജയിലിലേയ്ക്കാവും മാറ്റുക. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ റിമാന്റ് ചെയ്ത കോടതി അട്ടകുളങ്ങര ജയിലിലേയ്ക്ക് തന്നെയാണ് മാറ്റിയത്. ഗ്രീഷ്മയുടെ പ്രൊഡക്ഷന്‍ വാറണ്ട് അന്വേഷണ സംഘം ഇഷ്യൂ ചെയ്തു കഴിഞ്ഞു.

ജയിലിലേയ്ക്ക് മാറ്റിയാല്‍ ഉടന്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അതിനുള്ള നടപടികള്‍ ജില്ലാ പൊലീസ് മേധാവിക്ക് കീഴിലുള്ള ജില്ലാ ക്രൈംബ്രാഞ്ച് ആരംഭിച്ചു കഴിഞ്ഞു.