
ചങ്ങനാശേരി: തനിച്ചുതാമസിച്ചിരുന്ന 68 വയസ്സുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 19 വർഷം കഠിന തടവും 17,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീ. രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്.
കോട്ടയം ജില്ലയിലെ കങ്ങഴ വില്ലേജിൽ കാനംകര കൊന്നയ്ക്കൽ ഭാഗത്ത് തടത്തിൽപ്പറമ്പിൽ വീട്ടിൽ കുട്ടന്റെ മകൻ അനി ടി.കെ. (47) ആണ് കേസിലെ പ്രതി.
അതിജീവിതയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റം കോടതി തെളിഞ്ഞതായി കണ്ടെത്തുകയായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 16 സാക്ഷികളെയും 23 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് ഹാജരായി
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.
പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ അകത്താക്കിയത് മുൻ കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗ്ഗീസാണ്. മികച്ച കുറ്റാന്വേഷകനായ റിച്ചാർഡ് വർഗീസിന് 2024 ൽ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും ലഭിച്ചിട്ടുണ്ട്.







