ശശി തരൂർ കോൺഗ്രസിൽ നിന്നു പുറത്തേയ്ക്ക്: മോദി സ്തുതിയ്ക്കു പിന്നാലെ നയം വ്യക്തമാക്കി തരൂർ; തിരുവനന്തപുരത്ത് വീണ്ടും തിരഞ്ഞെടുപ്പ് വന്നേയ്ക്കും

ശശി തരൂർ കോൺഗ്രസിൽ നിന്നു പുറത്തേയ്ക്ക്: മോദി സ്തുതിയ്ക്കു പിന്നാലെ നയം വ്യക്തമാക്കി തരൂർ; തിരുവനന്തപുരത്ത് വീണ്ടും തിരഞ്ഞെടുപ്പ് വന്നേയ്ക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ കോൺഗ്രസിൽ നിന്നു പുറത്തേയ്‌ക്കെന്ന വ്യക്തമായ സൂചനകൾ ലഭിച്ചു തുടങ്ങി. മോദി സ്തുതിയ്ക്കു പിന്നാലെ കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച ശശി തരൂർ വീണ്ടും പ്രകോപന പരമായ പ്രസ്താവനയുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിജെപിയെ ലക്ഷ്യമിട്ടാണെന്ന സൂചനയാണ് ലഭിക്കുന്നത്. തരൂർ ബിജെപിയിലേയ്ക്ക് പോകുകയാണെങ്കിൽ എംപിസ്ഥാനം രാജി വയ്ക്കുകയും തിരുവനന്തപുരം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരികയും ചെയ്യും.
മോദി സ്തുതിയ്ക്കും അയോധ്യയിലെ ക്ഷേത്രം നിർമ്മാണത്തിലും അടക്കമുള്ള വിവാദ പരാമർശങ്ങൾക്കു പിന്നാലെയാണ് ആജീവനാന്തം കോൺഗ്രസായിരിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന മറ്റൊരു പ്രസ്താവനയുമായി തരൂർ രംഗത്ത് എത്തിയത്. സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം തങ്ങളുടെ ആശയങ്ങൾ ത്യജിക്കാൻ സാധിക്കില്ലെന്ന് ശശി തരൂർ പറഞ്ഞു. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും നല്ല മാർഗമെന്ന നിലയിലാണ് കോൺഗ്രസിലെത്തിയത്. തന്റെ ജീവിതകാലം മുഴുവൻ കോൺഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആജീവനാന്തകാലത്തേക്ക് ഒരു ജോലി കരുതിയല്ല കോൺഗ്രസിലേക്ക് താൻ വന്നത്. ഇന്ത്യയുടെ അഭിവൃദ്ധിക്കും പുരോഗനോന്മുഖമായ ആശയം പങ്കുവെക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമെന്ന നിലക്കാണ് ഞാൻ കോൺഗ്രസിലേക്ക് വന്നത്. അതുകൊണ്ട് തന്നെ തങ്ങളുടെ ആശയങ്ങൾ കേവലം സീറ്റുകൾ ലഭിക്കാനോ വോട്ട് നേടാനോ വേണ്ടി മാത്രം ത്യജിക്കാൻ കഴിയില്ല’, തരൂർ പറഞ്ഞു.
ഇതെല്ലാം വ്യക്തമാക്കുന്നത് ശശി തൂരൂർ കോൺഗ്രസ് വിട്ട് ബിജെപിയിലേയ്ക്ക് പോകുന്നതാണ് എന്ന വ്യക്തമായ സൂചനയാണ് ലഭിക്കുന്നത്. സുനന്ദ പുഷ്‌കർ കേസിൽ തരൂരിനെ കുടുക്കാനുള്ള നീക്കം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. ഇതിനിടെയാണ് ഇപ്പോൾ പുതിയ നീക്കങ്ങളുമായി തരൂർ രംഗത്ത് എത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാരിനെ അനുകൂലിച്ച് കൊണ്ട് തുടർച്ചയായി നടത്തുന്ന പ്രസ്താവനകൾക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസിന്റെ ശോചനീയവസ്ഥക്കുള്ള ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യൽ അല്ലെന്നും അത് കോൺഗ്രസിനെ വട്ടപൂജ്യമാക്കുമെന്നും തരൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.