സഭാ കേസിൽ സർക്കാർ നിലപാട് വഞ്ചനാപരം : കോടതി വിധി നടപ്പിലാക്കുന്നതിന് ഏകപക്ഷീയമായ സമീപനം സർക്കാർ സ്വീകരിക്കുന്ന പക്ഷം മലങ്കര സഭയ്ക്ക് കേരള സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്ന് ഓർത്തഡോക്സ് സഭ
കോട്ടയം: ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വ്യവഹാര ചരിത്രത്തിന് അന്ത്യം കുറിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള വിധി നടത്തിപ്പിൽ സർക്കാർ സ്വീകരിക്കുന്ന നയം ഏകപക്ഷീയം എന്ന് ഓർത്തഡോക്സ് സഭാ. ഈ വിധി നടപ്പിലാക്കുവാൻ കിഴ് കോടതികളുടെ ഉത്തരവ് പല തവണ ഉണ്ടായിട്ടും അതിനെ നിരാകരിക്കുന്ന സർക്കാർ സമീപനം ജനാധിപത്യത്തിന് ഭൂഷണമല്ല.
വിധി നടപ്പാക്കുവാൻ പോലീസ് സഹയാം നൽകണമെന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച അപ്പീൽ തള്ളിയ സാഹചര്യത്തിൽ സുപ്രീംകോടതിയിലേക്ക് കേസുമായി പോകുന്ന കേരള സർക്കാർ നിലപാട് ഏറെ ആശങ്ക ഉളവാക്കുന്നതാണ്.
ഒരു വിഭാഗത്തെ മാത്രം പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നീതിന്യായ കോടതികളുടെ വിധി തീർപ്പുകളെ കാറ്റിൽ പറത്തുകയോ നിഷ്ക്രിയമാക്കുകയോ ചെയ്യുന്ന ഈ നിലപാട് അപലപനീയമാണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയോട് നാളിതുവരെ സർക്കാർ പുലർത്തിയിട്ടുള്ള സമീപനത്തിൽ ക്ഷമയുടെ പാതയും വിട്ടുവീഴ്ചാ മനോഭാവവുമാണ് സഭ സ്വീകരിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളും – പാത്രിയാർകിസ് പക്ഷം അധകൃതമായി കൈവശം വച്ചിട്ടുള്ളതുൾപ്പെടെ 1937-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് കോടതി അസന്നിഗ്ധമായി വിധിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരായി സർക്കാർ സ്വീകരിക്കുന്ന നിലപാട് അസ്വീകാര്യമാണ്. കേരള മുഖ്യമന്ത്രി ഈ വിഷയം പരിഹരിക്കുന്നതിന് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി നടത്തിയ ഒന്നിലധികം ചർച്ചകളിൽ സമാധാനപൂർണമായ അന്തരീക്ഷം സംജാതമാക്കുവാൻ ക്രിയാത്മകമായ നിർദ്ദേശങ്ങൾ പരിശുദ്ധ കാതോലിക്ക ബാവ മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുള്ളതാണ്.
ക്രമസമാധാന വിഷയങ്ങൾ ഉണ്ടാവാത്ത നിലയിൽ ഈ വിഷയം പരിഹരിക്കുവാൻ മലങ്കര സഭ തികച്ചും സന്നദ്ധമാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചുവെങ്കിലും മറുപക്ഷം അതിനോട് യോജിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചർച്ചയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ചെയ്തു എന്നുള്ളതാണ് വസ്തുത. ഓർത്തഡോക്സ് സഭ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നുള്ള വാർത്തകളും പ്രചരണങ്ങളും വസ്തുതകളെ സത്യസന്ധമായി മനസിലാക്കാത്ത പ്രതികരണങ്ങൾ മാത്രമാണ്.
ആറ് ദേവാലയങ്ങളെ സംബന്ധിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി കോടതികളിൽ നടന്നുവരുന്ന പരാമർശങ്ങൾ കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യമുള്ളതാണ്. നിയമപരമായി ഈ ദേവാലയങ്ങൾ ഭരിക്കപ്പെടണമെന്ന നിലയിലാണ് ബഹുമാനപ്പെട്ട കോടതികൾ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുള്ളത്. ഇതൊരു പിടിച്ചടക്കലോ കയ്യേറ്റമോ അല്ല, മറിച്ച് നിയമാനുസരണം ഭരിക്കപ്പെടണം എന്ന ഉത്തരവ് നടപ്പിലാക്കലാണ്.
സഭാ വിഷയം തീർക്കുവാൻ സുപ്രീംകോടതി വിധിയോട് ചേർന്ന് ക്രിയാത്മകമായി സമീപനം സ്വീകരിക്കേണ്ട സർക്കാർ അതിനുപകരം ഒരു വിഭാഗത്തിന് ഒത്താശ ചെയ്തുകൊടുക്കുവാൻ വ്യഗ്രത കാണിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. തമ്മിലടിപ്പിച്ചു കാര്യം നേടാൻ നടത്തുന്ന ശ്രമം ആയിട്ട് മാത്രമേ ഇതിനെ കാണുവാൻ കഴിയൂ.
കോടതി വിധികൾ അനുസരിക്കുവാൻ സർക്കാരും പൗരന്മാരും ബാധ്യസ്ഥരാണ്. എന്നാൽ കോടതിവിധിക്ക് എതിരെ പഴുതുകൾ കാണ്ടെത്തുവാൻ സർക്കാർ കൂട്ടുനിൽക്കുന്നു എന്നുള്ള സന്ദേശം തികഞ്ഞ അരാജകത്വത്തിലേക്ക് സമൂഹത്തെ കൊണ്ടുചെന്നെത്തിക്കും എന്നതിൽ സംശയമില്ല.
ഇന്നിത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിഷയമാണെങ്കിൽ നാളെ വിവിധ സഭകളിലും സമുദായങ്ങളിലും മതങ്ങളിലും ഈ സാഹചര്യം രൂപപ്പെടുവാൻ സാധ്യതയുണ്ട് എന്നുള്ള സത്യം മറന്നു പോകരുത്. ആകയാൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാനുള്ള കേരള സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതിവിധി നടപ്പിലാക്കി നീതിന്യായ വ്യവസ്ഥ സംജാതമാക്കുവാൻ നിഷ്പക്ഷമായി നിന്ന് ശ്രമിക്കുകയും വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.
മറിച്ച് ഏകപക്ഷിയമായ സമീപനം സർക്കാർ സ്വീകരിക്കുന്ന പക്ഷം മലങ്കര സഭയ്ക്ക് കേരള സർക്കാരിനെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കേണ്ടി വരുമെന്ന് ദേവലോകം അരമനയിൽ നടത്തിയ
വാർത്താ സമ്മേളനത്തിൽ
ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, വൈദിക ട്രസ്റ്റി റോണി ഏബ്രഹാം വർഗീസ്, അത്മായ ട്രസ്റ്റി അഡ്വ. ബിജു ഉമ്മൻ, അസോസിയേഷൻ സെക്രട്ടറി ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ എന്നിവർ അറിയിച്ചു