ശബരിമല ഒരുക്കങ്ങളിൽ വീഴ്ചയെന്ന് ആരോപണം: മന്ത്രിയ്ക്ക് എരുമേലിയിൽ കരിങ്കൊടി: ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
സ്വന്തം ലേഖകൻ
കോട്ടയം: ശബരിമല സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിഷേധ വഴിയിൽ വീണ്ടും ബി.ജെ.പി. കഴിഞ്ഞ സീസണിന് സമാനമായി ഇക്കുറിയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന സൂചന ബി ജെ പി നൽകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി, എരുമേലിയിൽ ബിജെപി പ്രവർത്തകർ മന്ത്രി കടകം പള്ളി സുരേന്ദ്രനെ കരിങ്കൊടി കാട്ടി.
ശബരിമല തീർത്ഥാടക ഒരുക്കങ്ങൾ മന്ദഗതിയിലാണന്ന് ആരോപിച്ചായിരുന്നു ഇത്തവണ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധവും കരിങ്കൊടിയും. രാവിലെ 9.45 ന് എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അവലോകന യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. മന്ത്രി യോഗത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ അപ്രതീക്ഷിതമായി കരിങ്കൊടിയുമായി പ്രവർത്തകർ ചാടി വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല തീർഥാടന കാലമായിട്ടും യാതൊരു വിധത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും നടപ്പിലാക്കാൻ കഴിയാത്ത പിണറായി സർക്കാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. എരുമേലിയിൽ നടന്ന പ്രതിഷേധ സമരത്തെ തുടർന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് എൻ ഹരി, മണ്ഡലം പ്രസിഡന്റ് വി സി അജി കുമാർ തുടങ്ങിയ നേതാക്കൾ അടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.