ശബരിമല തീര്‍ത്ഥാടനം ; 300 സ്‌പെഷ്യല്‍ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയില്‍വേ ; തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കുക കോട്ടയം വഴിയും മധുര പുനലൂര്‍ വഴിയും
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ : ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനത്തിനായി റെയില്‍വേ 300 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ ചെങ്ങന്നൂരില്‍ റെയില്‍വേ വിളിച്ചുചേര്‍ത്ത ശബരിമല അവലോകന യോഗത്തില്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി കോട്ടയം വഴിയും മധുര പുനലൂര്‍ വഴിയുംകൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കും.
മണ്ഡലകാലം മുന്‍നിര്‍ത്തി ചെങ്ങന്നൂരില്‍ റെയില്‍വേഅധികാരികള്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷത വഹിച്ചു. ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. സുഗമമായ ശബരിമല തീര്‍ത്ഥാടനത്തിനായി കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ കൃത്യമായ ഏകോപനം അനിവാര്യമാണെന്ന് യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടുതല്‍ പൊലീസുകാരെ വിന്യസിച്ച് നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുവാനും കൂടുതല്‍ പൊലീസ് എയ്ഡ് പോസ്റ്റുകള്‍, സുരക്ഷാ ക്യാമറകള്‍ എന്നിവ സ്ഥാപിച്ച് തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈഎസ്പി യോഗത്തില്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ 65 ഷെഡ്യൂളുകളായിരിക്കും ശബരിമല മണ്ഡലകാലത്ത് ചെങ്ങന്നൂരില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുക.
കാലങ്ങളായി വൃത്തിയാക്കാതെ കിടന്നിരുന്ന റെയില്‍വേ ഭൂമിയില്‍ കൂടി കടന്നുപോകുന്ന ഓടകളും മറ്റും നഗരസഭയ്ക്ക് വൃത്തിയാക്കാനുള്ള അനുമതി യോഗത്തില്‍ ഡിവിഷനല്‍ മാനേജര്‍ നല്‍കി. അതോടൊപ്പം യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങളുടെ ശിഖരങ്ങളും കാടുകളും റെയില്‍വേ അടിയന്തരമായി നീക്കം ചെയ്യും.റെയില്‍വേ മാനേജര്‍ ഡോ. മനീഷ് തപ്ലയാല്‍ യോഗത്തില്‍ പങ്കെടുത്ത് ജനപ്രതിനിധികളുടെ പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കി.