പമ്പയിൽ കുളിച്ചോളൂ , എന്നാൽ സോപ്പ് ഉപയോഗിക്കരുത് ; പമ്പയിൽ ഇനി മുതൽ സോപ്പിനും എണ്ണയ്ക്കും നിരോധനം
സ്വന്തം ലേഖിക
പത്തനംതിട്ട: ഇനി മുതൽ പമ്പാനദിയില്‍ സോപ്പ്, എണ്ണ എന്നിവയുടെ ഉപയോഗത്തിന് കുളി ജില്ലാ കളക്ടര്‍ നിയന്ത്രണം ഏർപ്പെടുത്തി. ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ച് പമ്പയിൽ സ്നാനം ചെയ്യുന്നതിനാല്‍ ജലം മലിനപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് ഭീഷണിയുമായതിനാലാണു സോപ്പ്, എണ്ണ എന്നിവ ഉപയോഗിച്ചുള്ള കുളി നിരോധിക്കുന്നതെന്നു ജില്ലാ കളക്ടര്‍ അറിയിച്ചു.
ശബരിമല തീര്‍ഥാടനകാലം അടുക്കവെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി. തീർത്ഥാടനകാലം കഴിയുമ്പോൾ കൂടുതൽ മലിനീകരിക്കപ്പെടാം. ഭക്തിയുടെ പേരിലാണെങ്കില്‍ പോലും പമ്പ മലിനമാക്കുന്നവര്‍ക്കെതിരെ ജല നിയമം അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പമ്പയില്‍ മലിനീകരണ നിരോധം പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നതാണ്. ജലസ്രോതസുകളുടെ മലിനീകരണം ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന ക്രിമിനല്‍ കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമാണ് ശബരിമല. നവംബറില്‍ ആരംഭിക്കുന്ന രണ്ടുമാസത്തെ തീര്‍ഥാടനകാലത്തു മാത്രം ആറു കോടിയിലധികം ആള്‍ക്കാരാണു ശബരിമലയിലെത്തുന്നത്. എത്തുന്നവരെല്ലാം ആചാരത്തിന്റെ പേരില്‍ വസ്ത്രം പുണ്യ നദി പമ്പയില്‍ ഉപേക്ഷിച്ചിട്ടാണ് മടങ്ങാറുള്ളതും.