റഷ്യകാത്തിരിക്കുന്നത് പൊട്ടിത്തെറിക്കും പോരാട്ടങ്ങൾ: പ്രീക്വാർട്ടറിൽ സൂപ്പർതാരങ്ങൾ നേർക്കുനേർ; അത്ഭുതങ്ങൾ സംഭവിച്ചാൽ കാത്തിരിക്കുന്നത് സ്വപ്‌ന സെമി

റഷ്യകാത്തിരിക്കുന്നത് പൊട്ടിത്തെറിക്കും പോരാട്ടങ്ങൾ: പ്രീക്വാർട്ടറിൽ സൂപ്പർതാരങ്ങൾ നേർക്കുനേർ; അത്ഭുതങ്ങൾ സംഭവിച്ചാൽ കാത്തിരിക്കുന്നത് സ്വപ്‌ന സെമി

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

മോസ്‌കോ: കൊലകൊമ്പൻമാരെ പിടിച്ചു കെട്ടിയും, അടിച്ചു വീഴ്ത്തിയും കരുത്തുകാട്ടിയ ചെറുമീനുകൾ തലഉയർത്തി നിൽക്കുന്ന റഷ്യയിൽ ഇനി വരാനിരിക്കുന്നത് സ്വപ്ന പോരാട്ടങ്ങൾ. ജൂൺ 30 ന് ആരംഭിക്കുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ മുതൽ റഷ്യയിലെ പച്ചപ്പുൽ മൈതാനങ്ങളിൽ സൂപ്പർ പോരാട്ടങ്ങളാണ് അരങ്ങേറുന്നത്.
ആന്റോണിയോ ഗ്രിസ്മാനും, ലയണൽ മെസിയും നേർക്കുനേർ വരുന്ന ആദ്യ പോരാട്ടം മുതൽ ഫൽക്കാവോയും റോഡ്രിഗസും നിറഞ്ഞ കൊളംബിയയും കെയിനിന്റെ നേതൃത്വത്തിലുള്ള സൂപ്പർ താര നിര അണിനിരക്കുന്ന ഇംഗ്ലണ്ടും അവസാന മത്സരത്തിൽ കൈ കോർക്കുക കൂടി ചെയ്യുന്നതോടെ പ്രീ ക്വാർട്ടറിലെ മത്സരങ്ങൾ താര സമ്പന്നമാകും.
ജൂൺ 30 ന് വൈകിട്ട് 7.30 നു നടക്കുന്ന ആദ്യ പ്രീ ക്വാർട്ടർ മത്സരത്തിൽ ഫ്രാൻസും അർജന്റീനയും നേർക്കുനേർ കൊമ്പു കോർക്കുമ്പോൾ രണ്ടു കരുത്തൻമാരു പോരാട്ടമാകും. അന്ന് തന്നെ രാത്രി 11.30 ന് ഏഴാം നമ്പറിലെ അത്ഭുത പ്രതി ഭാസം പോർച്ചുഗലിന്റെ ക്രിസ്ത്യാനോ റൊണാൾഡോ ഒറ്റയ്ക്കും, ആദ്യ ലോക ചാമ്പ്യൻമാരായ ഉറുഗ്വേയുടെ ലോകോത്തര താരങ്ങളായ എഡിസൺ കവാനിയും ലൂയി സുവാരസും എതിർ വശത്തും അണി നിരക്കും. ജർമ്മിനിയെ അട്ടിമറിച്ചെത്തുന്ന മെസ്‌കിക്കൻ കരുത്തും ലാറ്റിനമേരിക്കൻ മഞ്ഞപ്പടയുടെ കരുത്തുമാവും ജൂലൈ രണ്ടിനു വൈകിട്ട് 7.30 നു അളക്കപ്പെടുക. മെക്‌സിക്കൻ ഗോളി ഗില്ലർമോ ഒച്ചാവയും ബ്രസിലിന്റെ പത്താം നമ്പരിലെ സൂപ്പർ താരം നെയ്മറും തമ്മിലുള്ളതാവും മറ്റൊരു പ്രധാനപ്പെട്ട പോരാട്ടം.

ഗ്രിസ്മാൻ – മെസി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 30 നു നടക്കുന്ന ലോകപോരാട്ടത്തിലേയ്ക്കാണ് ഫുട്‌ബോൾ ലോകത്തിന്റെ ശ്രദ്ധ മുഴുവനും. ഗ്രിസ്മാനും, പോൾ പോഗ്ബയും നയിക്കുന്ന ഫ്രാൻസ് നിര ലോകകപ്പിൽ ഇതുവരെ ഒരു തോൽവി പോലും അറിഞ്ഞിട്ടില്ല. മൂന്നു കളിയിൽ രണ്ടെണ്ണം ജയിച്ചപ്പോൾ ഒരെണ്ണം സമനില പിടിച്ചു വാങ്ങി. പക്ഷേ, മെസിയും അഗ്യൂറോയും ഡെബാലയും ഹിഗ്വെയിനും ഡിമരിയയും അടങ്ങുന്ന അർജന്റീന നിര പക്ഷേ, അത്ര ശോഭനമായ പ്രകടനമല്ല കാഴ്ചവച്ചത്. കഷ്ടപ്പെട്ട് രണ്ടാം റൗണ്ട് പിടിച്ച അർജന്റീനയെ നയിക്കുന്നത് മെസിയാണെന്നതു തന്നെയാണ് ഇവരുടെ കരുത്ത്. മെസിയും ഗ്രിസ്മാനും തമ്മിലുള്ള പോരാട്ടമാവും ഇവിടെ നടക്കുക.

റോണോ – സുവാരസ്

ആധികാരികമായി പ്രീ ക്വാർട്ടർ ഉറപ്പിച്ച രണ്ടു കരുത്തൻമാരുടെ പോരാട്ടമാണ് പോർച്ചുലൽ – ഉറുഗ്വേ പോരാട്ടം. ക്രിസ്ത്യാനോ റൊണാൾഡോ എന്ന ആൺകുട്ടിയുടെ ചിറകിലേറിയാണ് പോർച്ചുഗൽ രണ്ടാം റൗണ്ടിലേയ്ക്ക് എത്തിയത്. രണ്ടു സമനിലയും ഒരു ജയവും മാത്രമേ അക്കൗണ്ടിലുള്ളെങ്കിലും ഹാട്രിക് നേടിയ ക്രിസ്ത്യാനോ തന്നെയാണ് പോർച്ചുലിനെ മുന്നിൽ നിന്നു നയിക്കുന്നത്. ലൂയി സുവാരസിന്റെയും എഡിസൺ കവാനിയും അണിനിരക്കുന്ന ഉറുഗ്വേ ലാറ്റിനമേരിക്കൻ കരുത്തിലൂടെ ആരെയും അട്ടിമറിക്കാൻ കരുത്തുള്ളവരാണ്.

ഒച്ചാവോ – നെയ്മർ

ലോക ചാമ്പ്യൻമാരുടെ പകിട്ടുമായി എത്തിയ ജർമ്മനിയെ അട്ടിമറിച്ച് തിരിച്ചയച്ച കരുത്തുമായി എത്തുന്ന മെക്‌സിക്കോയ്ക്ക് പ്രീക്വാർട്ടറിൽ ടിറ്റേയുടെ ബ്രസീലാണ് എതിരാളികൾ. ഏത് മുന്നേറ്റത്തെയും തടഞ്ഞു നിർത്താൻ കരുത്തുള്ള ഗില്ലർമോ ഒച്ചാവ കയ്യുയർത്തി നിൽക്കുമ്പോൾ മൂർച്ചയേറിയ മുന്നേറ്റവുമായി എത്തുന്ന മഞ്ഞക്കിളികളുടെ ആക്രമണങ്ങളാവും കളിയുടെ കരുത്ത് കൂട്ടുക.

ലോകതാരമാര്
ക്വാർട്ടറിൽ
അറിയാനാവുമോ..?

പ്രീ ക്വാർട്ടറിൽ അർജന്റീന ഫ്രാൻസിനെ കീഴടക്കുകയും, പോർച്ചുഗൽ ഉറുഗ്വേയെ വീഴ്ത്തുകയും ചെയ്താൽ ലോകകപ്പിലെ സൂപ്പർ താര പോരാട്ടത്തിനാവും അരങ്ങൊരുങ്ങുക. ലോകതാരമാരെന്ന ചോദ്യത്തിനും ഇതോടെ ഉത്തരമാവും. അർജന്റീനയും, പോർച്ചുഗലും വിജയിച്ച് ക്വാർട്ടറിലേയ്‌ക്കെത്തിയാൽ മെസി – റൊണാൾഡോ പോരാട്ടമാവും ക്വാർട്ടർ ഫൈനലിൽ നടക്കുക. ലോകകപ്പിനു മുൻപ് ആരംഭിച്ച ഗോട്ട് (ഗേറ്റസ്റ്റ് പ്ലേയർ ഓഫ് എവർടൈം) മത്സരത്തിനും ഇതോടെ തീരുമാനമാവും.

ലാറ്റിനമേരിക്കൻ
സ്വപ്‌ന സെമി സാധ്യമോ.

അർജന്റീന ആദ്യമായി കപ്പടിച്ച ലോകകപ്പിൽ ബ്രസീലും അർജന്റീനയും നേർക്കുനേർ വന്നിരുന്നു. അന്ന് അർജന്റീന അതിജീവിച്ചതോടെ കപ്പുമായാണ് മടങ്ങിയത്. ലോകകപ്പിലെ പ്രീക്വാർട്ടറും കാർട്ടറും അതിജീവിച്ച് അർജന്റീനയും ബ്രസീലും എത്തിയാൽ ലാറ്റിനമേരിക്കൻ സൂപ്പർ പോരിനാവും റഷ്യ സാക്ഷ്യം വഹിക്കുക. നെയ്മറും മെസിയും മൈതാനത്തിന്റെ ഇരുവശത്തും അണിനിരക്കുന്നതോടെ ലോകം ഞെട്ടിവിറയ്ക്കുന്ന പോരാട്ടമാവും നടക്കുക. ഇതിനു വേണ്ടി തന്നെയാണ് ലോകം കാത്തിരിക്കുന്നതും.