Spread the love

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരവും പാതി മലയാളിയുമായ റോബിന്‍ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു.’ എന്റെ രാജ്യത്തേയും സംസ്ഥാനത്തേയും പ്രതിനിധീകരിച്ച് കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുംവിരമിക്കുകയാണ്’ -ഉത്തപ്പ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചു.
മുപ്പത്തിയാറാം വയസിലാണ് സജീവ ക്രിക്കറ്റില്‍ നിന്ന് റോബിന്‍ ഉത്തപ്പ വിരമിക്കുന്നത്.

video
play-sharp-fill

അന്താരാഷ്ട്ര-ആഭ്യന്തര മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉത്തപ്പ വ്യക്തമാക്കി. വിദേശ ക്രിക്കറ്റ് ലീഗുകളില്‍ കളിക്കാന്‍ താത്പര്യമുണ്ടെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. 2007-ല്‍ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലംഗമായ ഉത്തപ്പ 2004-ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിങ്സ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ട് തവണ ഐ.പി.എല്‍. കിരീടം നേടാന്‍ ഉത്തപ്പയ്ക്ക് സാധിച്ചു. ഏകദിനത്തില്‍ 934 ഉം രാജ്യാന്തര ടി20യില്‍ 249 റണ്‍സുമാണ് സമ്പാദ്യം. 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 22 സെഞ്ചുറികളോടെ 41നടുത്ത് ശരാശരിയില്‍ 9446 റണ്‍സ് നേടി.

2006ല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഉത്തപ്പ തൊട്ടടുത്ത വര്‍ഷം ടി20 ലോകകപ്പ് ഉയര്‍ത്തിയ ടീമിലംഗമായി. ഐപിഎല്ലില്‍ ഇതിഹാസമായി പേരെടുത്ത് വിന്റേജ് ഉത്തപ്പയായാണ് കളിക്കളത്തില്‍ നിന്ന് മടങ്ങുന്നത്. ഐപിഎല്ലില്‍ 15 സീസണുകളിലും കളിച്ച താരം ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, പുനെ വാരിയേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിങ്ങനെ ആറ് ടീമുകളെ പ്രതിനിധീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നല്‍ വേഗമുള്ള ബ്രൈറ്റ്‌ലീയുടെ പന്തുകളെ വരെ പിച്ചിന്റെപകുതി വരെ നടന്ന് കയറി ടെന്നീസ് ഷോട്ട് സിക്‌സറുകള്‍ പറപ്പിച്ചിരുന്ന ഉത്തപ്പ, കളിക്കളത്തിലെ വാക്കിങ്ങ് അസാസിന്‍ അഥവാ നടക്കുന്ന കൊലയാളി എന്നാണ് അറിയപ്പെട്ടിരുന്നത്. മലിംഗയുടെ പന്തുകളെ ഗാലറിക്ക് പുറത്തേക്ക് പായിച്ച ചരിത്രവും ഉത്തപ്പയ്ക്കുണ്ട്.

1985 നവംബര്‍ 11ന് കര്‍ണാടകയിലെ കുടകിലാണ് ഉത്തപ്പയുടെ ജനനം. കുടക് സ്വദേശിയായ അച്ഛന്‍ വേണു ഉത്തപ്പ ഒരു അന്താരാഷ്ട്ര ഹോക്കി റഫറിയാണ്. മലയാളിയായ അമ്മ റോസെലിന്‍ കോഴിക്കോട് സ്വദേശിയാണ്. 2006 ഏപ്രിലില്‍ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏഴാമത്തെയും അവസാനത്തെയും മത്സരത്തിലാണ് ഉത്തപ്പ ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റത്തില്‍തന്നെ മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം 86 റണ്‍സുമായി നില്‍ക്കുമ്പോള്‍ റണ്ണൗട്ടായി. ഒരു ഇന്ത്യന്‍ താരം നിശ്ചിത ഓവര്‍ മത്സരങ്ങളിലെ അരങ്ങേറ്റത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

കരിയറിന്റെ അവസാന കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി പാതി മലയാളി കൂടിയായ ഉത്തപ്പ കളത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായിരുന്നു ഉത്തപ്പ. 2020 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതിലും നിര്‍ണായക സംഭാവന നല്‍കി, വിന്റേജ് പ്രതാപത്തോടെ തന്നെയാണ് ഉത്തപ്പയുടെ പടിയിറക്കം.