വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീടുവിട്ടിറങ്ങി; മാനസീകവൈകല്യമുള്ള പെൺകുട്ടിയെ ബൈക്കിൽ കയറ്റിക്കൊണ്ടു പോയി ഒഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ബസ് സ്റ്റോപ്പിൽ ഉപേഷിച്ച പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ഓട്ടോറിക്ഷാ ഡ്രൈവറും പീഡിപ്പിച്ചു; പാലാ കടനാട് സ്വദേശിയ്ക്ക് പത്തു വര്‍ഷം കഠിന തടവ്
സ്വന്തം ലേഖകൻ
കോട്ടയം: വല്യമ്മ വഴക്കു പറഞ്ഞതിനെ തുടർന്നു വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്‌ക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും.
പാലാ കടനാട് ഇന്ദിരക്കുന്നേൽകവലയ്ക്കു സമീപം ചിങ്ങന്റേത്ത് വീട്ടിൽ അജേഷി (അജി -32)നെയാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി ഗോപകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം വെറും തടവ് അനുഭവിക്കണം. പിഴതുകയിൽ നിന്നുള്ള 75000 രൂപ പെൺകുട്ടിയ്ക്ക് നൽകണം.
2013 സെപ്റ്റംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ഒരേ ദിവസം രണ്ടിടത്തു വച്ച് രണ്ടു പേരാണ് പീഡിപ്പിച്ചത്. വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെ ആദ്യം അയ്മനം എസ്ബിഐയ്ക്കു സമീപത്തു നിന്ന് മനു എന്ന യുവാവ് ബൈക്കിൽ കയറ്റിക്കൊണ്ടു പോയി പാണ്ഡവം ഭാഗത്തെ ഒഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ബസ് സ്റ്റോപ്പിൽ ഇറക്കി വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെനിന്ന് ബസിൽ കയറി മണർകാട് പള്ളി ഭാഗത്ത് എത്തിയ പെൺകുട്ടിയെ പാലാ കടനാട് സ്വദേശിയായ അജേഷ് പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു. പിന്നീട് ഒരു ഓട്ടോറിക്ഷയിൽ മണർകാട് ഭാഗത്തേയ്ക്ക് കയറ്റി വിട്ടു.
ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി കുട്ടിയുടെ അച്ഛൻ കോട്ടയം വെസ്റ്റ് സിഐ ആയിരുന്ന എ ജെ തോമസിനു പരാതി നൽകി. അന്വേഷണത്തിൽ പെൺകുട്ടിയെ മണർകാട് പള്ളിയുടെ ഭാഗത്തുനിന്ന് കണ്ടെത്തി. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്.
തുടർന്ന് പ്രതികളെ രണ്ടു പേരെയും പിടികൂടി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം എൻ പുഷ്‌കരൻ ഹാജരായി. ആദ്യം പെൺകുട്ടിയെ പീഡിപ്പിച്ച മനുവിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും നേരത്തെ വിധിച്ചിരുന്നു.