സംസ്ഥാനത്ത്  മഴ മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകളിൽ  യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലവർഷത്തിന് പിന്നാലെ ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുക കൂടി ചെയ്തതോടെ, ഇന്ന് വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും 50 കിലോമീറ്റർ വരെ വേഗത്തിൽ വീശീയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ, ബിപോർജോയിയുടെ ദിശ മാറി. ഒമാൻ തീരത്തേയ്ക്ക് നീങ്ങിക്കൊണ്ടിരുന്ന ചുഴലിക്കാറ്റ് ദിശ മാറി, വടക്ക് പാകിസ്ഥാൻ, ഗുജറാത്ത് തീരങ്ങളിലേക്ക് നീങ്ങുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. നിലവിൽ അഞ്ചുകിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് വരുംമണിക്കൂറിൽ വീണ്ടും തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ത്യയിൽ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ജൂൺ 15ന് തീരം തൊടുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ മുംബൈയുടെ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ അറബിക്കടലിൽ 600 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്.