
ന്യൂഡൽഹി : ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്നും പിഴ ഇരട്ടി വാങ്ങാന്‍ നടപടിയുമായി റെയില്‍വേ. കുറഞ്ഞ പിഴ 250ല്‍ നിന്ന് 500 ആക്കി ഉയര്‍ത്താനാണ് തീരുമാനം. ജൂലൈ ഒന്ന് മുതല്‍ പിഴ നിരക്ക് വര്‍ധന നടപ്പാക്കാനാണ് നീക്കം. ഇതിനുള്ള നടപടിക്രമങ്ങള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നുമുതൽ പുതിയ പിഴ നിരക്ക് പ്രാബല്യത്തിൽ വരും. ടിക്കറ്റില്ലാത്ത യാത്രക്കാർ യാത്രാനിരക്കിനൊപ്പമാണ് 500 രൂപ അധികം നൽകേണ്ടത്. വനിതകൾക്കായി സംവരണം ചെയ്ത കോച്ചുകളിലോ സീറ്റുകളിലോ അനധികൃതമായി പ്രവേശിക്കുന്ന പുരുഷന്മാർക്ക് 500 മുതൽ 2,500 രൂപ വരെ പിഴ ചുമത്താനും തീരുമാനമുണ്ട്.
റെയിൽവേ പരിസരങ്ങളിൽ ലൈസൻസില്ലാതെ കച്ചവടം നടത്തുകയോ ഭിക്ഷാടനം നടത്തുകയോ ചെയ്താൽ 2,000 രൂപ പിഴയും ആവർത്തിച്ചാൽ തടവും ലഭിക്കും. ട്രെയിനുകളിലും സ്റ്റേഷനുകളിലും മദ്യപിച്ച് യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കും അസഭ്യം പറയുന്നവർക്കും 1,000 രൂപ വരെ പിഴയും തടവ് ഉൾപ്പെടെയുള്ള ശിക്ഷകളും വിധിക്കും. അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നവർക്ക് കുറഞ്ഞത് 10,000 രൂപ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.






