ദുരൂഹതകൾ നീങ്ങാതെ പുതുപ്പള്ളി കൊലപാതകം; ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീടുവിട്ടിറങ്ങിയ യുവതി മകനുമായി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസിനെ കുഴപ്പിക്കുന്നു; റോസന്നയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്
സ്വന്തം ലേഖകൻ
പുതുപ്പള്ളി: പുതുപ്പള്ളി പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആറുവയസുകാരനായ മകനൊപ്പം വീട്ടമ്മ വീട് വിട്ടിറങ്ങിയ സംഭവത്തിൽ ദുരൂഹതകൾ ബാക്കി. കൊലപാതകത്തിനു ശേഷം വീട്ടമ്മയായ യുവതി നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടുണ്ട്. പുതുപ്പള്ളി – പയ്യപ്പാടി റോഡിലൂടെ മണർകാട് ഭാഗത്തേയ്ക്ക് ഇവർ നടന്നു പോകുന്ന സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന്
പുതുപ്പള്ളി – പയ്യപ്പാടി പ്രദേശത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് വീട്ടമ്മ നടന്നു പോകുന്ന ദൃശ്യങ്ങൾ ശേഖരിച്ചത്. ഈ ദൃശ്യങ്ങൾ പരിശോധിച്ച് ഇവർ പോയ വഴി കണ്ടെത്തുന്നതിനാണ് പൊലീസ് ഇപ്പോൾ നീക്കം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടമ്മയെ കാണാതായ സംഭവത്തിനു പിന്നിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിൽ കൊലപാതകം നടത്തിയത് ഇവർ തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിനും പൊലീസിനു സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ സംഭവത്തിൽ വ്യക്തത വരുത്താൻ സാധിക്കൂ.
ഓട്ടോ ഡ്രൈവറായ പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി(49)നെയാണ് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഏകമകനൊപ്പം വീട് വിട്ടിറങ്ങി.
ഇവരുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കോട്ടയം റെയിൽവേ സ്റ്റേഷനായിരുന്നു അവസാനമായികണ്ടെത്തിയിരിക്കുന്നത്.പയ്യപ്പാടി വാഴച്ചിറയിലുള്ള വിട്ടിലായിരുന്നു സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീട് വിട്ട് പോകുന്നത് പതിവായിരുന്നുവെന്നും, അഗതിമന്ദിരത്തില്‍ കഴിഞ്ഞിരുന്ന റോസന്നയെ സിജു വിവാഹം കഴിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. പുതുപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ് കൊല്ലപ്പെട്ട സിജി. രാവിലെ എട്ടരയായിട്ടും വീട്ടില്‍ നിന്ന് ആരെയും കാണാതിരുന്നപ്പോൾ അയൽക്കാർ നടത്തിയ തെരച്ചിലിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ളള പൊലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ ആരംഭിച്ചു. ഒളിവിൽ പോയ റോസന്നയുടെ ചിത്രം പൊലിസ് പുറത്തുവിട്ടിട്ടുണ്ട്. വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.