സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്ക് പുതിയ റൂട്ട് അനുവദിക്കും: ആദ്യപടിയായി 503 റൂട്ടുകൾക്ക് അനുമതി: പുതിയ ബസുകള്‍ക്കു മാത്രമാകും പെർമിറ്റ്: ജീവനക്കാർക്കും ബസുടമയ്ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന പോലീസ് സാക്ഷ്യപത്രം ഹാജരാക്കണം
തിരുവനന്തപുരം: 503 സ്വകാര്യബസ് പെർമിറ്റുകൂടി അനുവദിക്കാൻ തീരുമാനം. ഗതാഗതവകുപ്പ് നടത്തിയ ജനകീയസദസ്സില്‍ ഉയർന്ന നിർദേശങ്ങള്‍ പരിഗണിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം.
നിർദേശത്തിലുള്ള 28,146 കിലോമീറ്റർ പാതയില്‍ 617 കിലോമീറ്ററില്‍ നിലവില്‍ ബസ് സർവീസ് ഇല്ല. മത്സരയോട്ടം ഒഴിവാക്കാൻ ഒരു പാതയില്‍ രണ്ട് പെർമിറ്റാകും ആദ്യം അനുവദിക്കുക. ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ലേലത്തിലൂടെ അവകാശിയെ നിശ്ചയിക്കും.
പുതിയ ബസുകള്‍ക്കുമാത്രമാകും പെർമിറ്റ്. ജീവനക്കാർക്കും ബസ്സുടമയ്ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന പോലീസ് സാക്ഷ്യപത്രം നിർബന്ധമാക്കും. ജി.പി.എസ്., നിരീക്ഷണക്യാമറകള്‍, ഡിജിറ്റല്‍ റൂട്ട് ബോർഡുകള്‍, ജിയോ ഫെൻസിങ് സംവിധാനം, ഡിജിറ്റല്‍ ടിക്കറ്റ് മെഷീൻ, യാത്രക്കാർക്ക് കുടിവെള്ളം എന്നിവയുമുണ്ടാകണം. 5940 രൂപയാണ് പെർമിറ്റ് ഫീസ്. റൂട്ട് വിജ്ഞാപനം ഇറങ്ങിയശേഷം മോട്ടോർവാഹനവകുപ്പ് അപേക്ഷ ക്ഷണിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസ് സർവീസ് നിർത്തിപ്പോയ റൂട്ടുകളും മാറ്റങ്ങളോടെ നിർദേശത്തിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റൂട്ട് നിശ്ചയിക്കുന്നത്.
ഉദ്ദേശിച്ചത് 1000 റൂട്ടുകള്‍, വിവാദം ഭയന്ന് പിൻമാറ്റം
സ്വകാര്യബസുകള്‍ക്ക് 1000 റൂട്ടുകള്‍ അനുവദിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും കെ.എസ്.ആർ.ടി.സി.ക്ക് പ്രതികൂലമാകാനിടയുള്ള നിർദേശങ്ങള്‍ അന്തിമഘട്ടത്തില്‍ ഒഴിവാക്കുകയായിരുന്നു. വിവാദമാകാനിടയുള്ള തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പിൻവലിച്ചതെന്നാണ് സൂചന.
കെ.എസ്.ആർ.ടി.സി.യുടെ കുത്തക പാതകളിലൂടെ അഞ്ചുകിലോമീറ്റർ കടന്നുപോകാൻ നിലവില്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതിയുണ്ട്. യാത്രാക്ലേശം പരിഹരിക്കാനെന്ന പേരില്‍ 17 കിലോമീറ്റർവരെ സ്വകാര്യബസുകള്‍ക്ക് അനുമതി നല്‍കുംവിധം പുതിയ റൂട്ടുകള്‍ക്ക് ശുപാർശയുണ്ടായിരുന്നു.