കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് സിപിഐഎം നേതാവിന്റെ വീട്ടിൽ; കടുത്ത ആരോപണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍
സ്വന്തം ലേഖകൻ
കൊച്ചി: വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ കെ.വിദ്യ ഒളിവില്‍ കഴിഞ്ഞത് സിപിഐഎം നേതാവിന്റെ വീട്ടിലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍. നേതാവിന്റെ പേര് താന്‍ വെളിപ്പെടുത്തുന്നില്ല. സിപിഐഎം ജില്ലാ കമ്മിറ്റിയും പൊലീസും വിദ്യക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയെന്നും പ്രവീണ്‍ കുമാര്‍ ആരോപിച്ചു. മേപ്പയൂരില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.
തനിക്കെതിരെ നടന്നത് കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് കെ വിദ്യയുടെ ആരോപണം. കോണ്‍ഗ്രസ് സംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് തന്നെ കുടുക്കിയതെന്ന് വിദ്യ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ജോലിക്കായി വ്യാജരേഖ നല്‍കിയിട്ടില്ലെന്നും വിദ്യ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അട്ടപ്പാടി കോളജ് പ്രിന്‍സിപ്പലിനെതിരെയും വിദ്യ ആരോപണമുന്നയിച്ചു. ഗൂഢാലോചനയ്ക്ക് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നാണ് ആരോപണം. അട്ടപ്പാടി കോളജില്‍ വിദ്യ നല്‍കിയ ബയോഡാറ്റയിലെ കയ്യക്ഷരവും വിദ്യയുടെ യഥാര്‍ത്ഥ കയ്യക്ഷരവും തമ്മില്‍ ഒത്തുനോക്കിയും അന്വേഷണസംഘം പരിശോധിക്കും. കയ്യക്ഷരം കോടതിയില്‍ തെളിവായി പൊലീസ് സമര്‍പ്പിക്കും.