പോസ്റ്റുമോർട്ടം ചുമതലയുള്ള ഡോക്ടര്‍ അവധിയായാല്‍ ബദൽ സംവിധാനം പോലീസ് ഒരുക്കണം, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ പരിഗണിക്കണം: സുപ്രധാന നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: പീരുമേട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയെടുത്താല്‍ മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കല്‍ കോളേജിലോ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്താനുള്ള സഹായം പോലീസ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം സൗകര്യം ഒരു മാസത്തിന് മുൻപ് നിലവില്‍ വന്നെങ്കിലും ഒരേയൊരു ഡോക്ടർ മാത്രമാണ് നിലവിലുള്ളത്. ഡോക്ടർ അവധിയായാല്‍ മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളേജിലെത്തിക്കണമെന്നാണ് പരാതി.
എന്നാൽ ഇതിന് 100 കിലോമീറ്റർ യാത്ര ചെയ്യണമെന്നും ഇത് സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് പ്രയാസകരമാണെന്നും പെരുവന്താനം ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് നിസാർ സമർപ്പിച്ച പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുക്കി ഡി എം ഒ-യില്‍ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പെരുവന്താനം, കൊക്കയാർ ഗ്രാമപഞ്ചായത്തുകളിലെ മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ചെയ്യാൻ പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൗകര്യമുണ്ടെന്നും പെരുവന്താനത്ത് നിന്നും 15 കിലോമീറ്റർ യാത്ര ചെയ്താല്‍ പീരുമേട് താലൂക്ക് ആശുപത്രിയിലെത്താമെന്നും റിപ്പോർട്ടില്‍ പറയുന്നു. താൻ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ തുടർ നടപടിയായാണ് പീരുമേട് താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം സൗകര്യം നിലവില്‍ വന്നതെന്ന് പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു.
പീരുമേട് താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഡോക്ടർ അവധിയില്‍ പോയാല്‍ അക്കാര്യം ആശുപത്രി സൂപ്രണ്ടിനെ മുൻകൂട്ടി അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവില്‍ പറഞ്ഞു. ഡോക്ടറുടെ അവധി അറിയിപ്പ് ലഭിച്ചാല്‍ ആശുപത്രി സൂപ്രണ്ട് വിവരം ഇടുക്കി ജില്ലാ പോലീസ് മേധാവിയെ അറിയിക്കണം. ഈ ദിവസങ്ങളില്‍ പോസ്റ്റ്മോർട്ടം നടത്താൻ പകരം സംവിധാനം ഏർപ്പെടുത്താൻ പീരുമേട് ഡി.വൈ.എസ്.പിയ്ക്ക് ഇടുക്കി ജില്ലാ പോലീസ് മേധാവി നിർദ്ദേശം നല്‍കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.