കടയുടെ പൂട്ട് പൊളിച്ച് കൊപ്രയും കമ്പിയുമെല്ലാം മോഷ്ടിക്കും; പോലീസിനെ വെട്ടിച്ച് കഴിഞ്ഞത് 20 കൊല്ലം; നിരവധി മോഷണക്കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ

കടയുടെ പൂട്ട് പൊളിച്ച് കൊപ്രയും കമ്പിയുമെല്ലാം മോഷ്ടിക്കും; പോലീസിനെ വെട്ടിച്ച് കഴിഞ്ഞത് 20 കൊല്ലം; നിരവധി മോഷണക്കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് നിലനിൽക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി.

പൊലീസിനെ വെട്ടിച്ച് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ താമരശ്ശേരി അമ്പായത്തോട് സ്‌കൂളിന് സമീപം താമസിക്കുന്ന എ.എം വിനോദ് (40) നെയാണ് താമരശ്ശേരി ചുങ്കത്ത് വെച്ച് കുന്ദമംഗലം ഇൻസ്‌പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ മൂന്ന് കേസിലും, ചേവായൂര്‍ സ്റ്റേഷനില്‍ ഒരു കേസിലും, മുക്കം സ്റ്റേഷനില്‍ ഒരു കേസിലും ഇയാള്‍ പിടികിട്ടാപ്പുള്ളിയാണ്.
ഇയാൾ ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച്‌ പകല്‍ പെയിന്‍റിംഗ് ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു.

രാത്രികാലങ്ങളിലെ ഇയാളുടെ സഞ്ചാരത്തെപ്പറ്റി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി വിനോദിനെ പൊലീസ് നിരീക്ഷിച്ചിരുന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ചില സുഹൃത്തുക്കളുടെ വീട്ടില്‍ പതിവായി പ്രതി എത്തുന്നുണ്ട് എന്ന് മനസ്സിലാക്കിയ പൊലീസ് അവിടെയത്തിയാണ് വിനോദിനെ പിടികൂടിയത്.

2003 സെപ്തംബര്‍ 26 ന് രാത്രി കുന്ദമംഗലം സ്റ്റേഷന്‍ പരിതിയിലെ പെരിങ്ങളത്തെ വി.കെ ഫ്ലോര്‍ ആന്‍റ് ഒയില്‍ മില്ലില്‍ നിന്നും അന്ന് 22000 രൂപ വിലയുള്ള ഒന്‍പത് ചാക്ക് കൊപ്ര കടയുടെ പൂട്ട് പൊട്ടിച്ച്‌ ഉളില്‍ കടന്ന് കവര്‍ന്ന കേസിലും, 2003 ഡിസംബര്‍ 19 ന് രാത്രി കെട്ടാങ്ങല്‍ വെച്ച്‌ കടയുടെ മുന്നില്‍ സൂക്ഷിച്ച അന്ന് 42000 രൂപ വിലവരുന്ന രണ്ട് ടണ്‍ ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലും കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ പ്രതിയാണ്.