ഇനിയും തീര്‍പ്പാക്കാനുള്ളത് 8506 കേസുകള്‍; പോക്‌സോ കോടതികളുടെ എണ്ണം കൂടിയിട്ടും രക്ഷയില്ല
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തിൽ പോക്‌സോ കോടതികളുടെ എണ്ണം കൂടിയിട്ടും ഇനിയും തീര്‍പ്പാക്കാനുള്ളത് 8506 കേസുകള്‍. ജൂലായ് 31 വരെയുള്ള കണക്കാണിത്.
സംസ്ഥാനത്ത് 54 പോക്‌സോ കോടതികള്‍ പ്രവര്‍ത്തനമാരംഭിക്കുകയും 14 കോടതികളെ പോക്‌സോ കോടതികളായി വിജ്ഞാപനം ചെയ്തിട്ടും ഇത്രയധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോക്‌സോ കോടതികളില്‍ 7060 കേസുകളും വിജ്ഞാപനംചെയ്ത 14 കോടതികളില്‍ 1446 കേസുകളുമാണുള്ളത്. ചില കോടതികളിലാകട്ടെ 2010 മുതലുള്ള പോക്‌സോ കേസുകള്‍ തീര്‍പ്പാകാതെയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ശാസ്ത്രീയ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ സമയത്തിന് ലഭിക്കാതിരിക്കുന്നതു, സാക്ഷികളെ യഥാസമയം കോടതിയില്‍ എത്തിക്കാൻ ആകാത്തതുമാണ് കേസുകള്‍ വൈകുന്നതിന് കാരണം..
രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവയുടെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേകം കമ്മിറ്റിയുണ്ട്. ഇവര്‍ കേസുകള്‍ പരിശോധിച്ച് പോര്‍ട്ട്ഫോളിയോ ജഡ്ജിമാര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും കേസുകൾ വേഗത്തില്‍ തീര്‍പ്പുണ്ടാക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നുണ്ട്.
2019 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 17,330 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇക്കൊല്ലം ജൂലായ് 31 വരെ മാത്രം 2620 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്‌സോ കോടതികള്‍ സ്ഥാപിച്ചിച്ചത്.