play-sharp-fill
പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചികയില്‍ ഗുരുതരമായ പിഴവ്;  മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി

പ്ലസ്ടു കെമിസ്ട്രി ഉത്തര സൂചികയില്‍ ഗുരുതരമായ പിഴവ്; മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി മൂല്യനിര്‍ണയ ബഹിഷ്‌കരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.


ഉത്തര സൂചികയില്‍ ഗുരുതരമായ പിഴവ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. മൂല്യനിര്‍ണയം ബഹിഷ്‌കരിക്കുന്നതിന് മുന്‍പ് ഒരു സമര അന്തരീക്ഷം സ്വതന്ത്ര സംഘടനയിലെ അധ്യാപകര്‍ ഉണ്ടാക്കുകയും അതിലേക്ക് നിരപരാധികളായവരെ കൂടി വലിച്ചിടുകയുമാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തര കടലാസുകളുടെ എണ്ണം കുറയ്ക്കാനായിരുന്നു ആദ്യ സമരം. ഈ പ്രശ്‌നം പരിഹരിച്ചതോടെ ക്യാറ്റഗറി സംഘടനകള്‍ക്ക് സമരം ചെയ്യാന്‍ കാരണമില്ലാതായി. വിദ്യാര്‍ത്ഥികളുടെ ഭാവി മറയാക്കി സര്‍ക്കാര്‍ വിരുദ്ധത പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടാക്കുകയും ചെയ്തു. പരീക്ഷയെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് ഇവര്‍ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരീക്ഷാ ബഹിഷ്‌കരണം ചെറിയ കാര്യമല്ല. മൂല്യ നിര്‍ണയ ദിവസം വരെ ഒരു അധ്യാപകനും തങ്ങള്‍ക്ക് പരാതി ഉള്ളതായി അറിയിച്ചിട്ടില്ല. വാരിക്കോരി മാര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും ബുധനാഴ്ച മുതല്‍ പുതുക്കിയ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി കെമിസ്ട്രി ഉത്തര സൂചിക നാളെ പുനഃപരിശോധിക്കും. നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെത്താന്‍ അധ്യാപകര്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ജില്ലയില്‍ നിന്ന് രണ്ടധ്യാപകര്‍ വീതം തലസ്ഥാനത്തേക്കെത്താനാണ് നിര്‍ദേശം.

എന്നാല്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിക്കാത്ത അധ്യാപകര്‍ക്കാണ് അറിയിപ്പ് ലഭിച്ചതെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ആരോപിച്ചു. ഇടത് സംഘടനാ അനുഭാവമുള്ള അധ്യാപകരെയാണ് ഇത്തരത്തില്‍ പുനഃപരിശോധനക്കായി വിളിച്ചത്. മൂല്യ നിര്‍ണയത്തില്‍ നിന്ന് വിട്ടു നിന്നവരെയോ പരാതി നല്‍കിയവരെയോ വിളിച്ചിട്ടില്ലെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു.

അധ്യാപകരും വിദഗ്ധരും ചേര്‍ന്ന് തയാറാക്കുന്ന ഫൈനലൈസേഷന്‍ സ്‌കീമിന് പകരം ചോദ്യകര്‍ത്താവ് തയാറാക്കിയ ഉത്തരസൂചിക മൂല്യനിര്‍ണയത്തിന് നല്‍കിയതാണ് പ്രതിഷേധത്തിന് കാരണം. ഉത്തരസൂചിക മാറ്റിനല്‍കണമെന്ന ആവശ്യത്തിനെതിരെ ആദ്യം കടുത്ത നിലപാട് സ്വീകരിച്ച സര്‍ക്കാര്‍ അധ്യാപകര്‍ വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് മയപ്പെട്ടത്.

മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയായില്ലെങ്കില്‍ ഫലപ്രഖ്യാപനം വൈകുമെന്ന പ്രശ്‌നവുമുണ്ട്. പിന്തുണയുമായി വിവിധ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകള്‍ കൂടി എത്തിയതോടെയാണ് സര്‍ക്കാരിന് വഴങ്ങേണ്ടി വന്നത്.

അധ്യാപകരുടെ പരാതിയില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ട് ഇടപെടുകയായിരുന്നു. ഉത്തരസൂചിക പരിശോധനക്കായി വിദഗ്ധ സമിതിയെ നിയമിക്കാനാണ് നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വകുപ്പുതല യോഗം ചേര്‍ന്നിരുന്നു.