
ന്യൂഡൽഹി: ഇന്ധന വില വർധിപ്പിക്കാനായി കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ശക്തമാക്കി എണ്ണ കമ്പനികൾ. വിതരണ കേന്ദ്രങ്ങളിലേക്കുള്ള സ്റ്റോക്ക് നിയന്ത്രിക്കാനാണ് കമ്പനികളുടെ നീക്കം.
കേന്ദ്രതീരുമാനം വേഗത്തിലാക്കിയില്ലെങ്കിൽ തൽസ്ഥിതി തുടരാനാകില്ലെന്നും എണ്ണ കമ്പനികൾ കേന്ദ്രത്തിന് മുന്നറിയിപ്പു നൽകി. കമ്പനികളുടെ ആവശ്യത്തിൽ ഒരാഴ്ചക്കകം തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന.
പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കാത്തതോടെയാണ് കമ്പനികളുടെ പുതിയ തന്ത്രം. വിവിധ കേന്ദ്രങ്ങളിലേക്കുള്ള എണ്ണ വിതരണം വെട്ടിച്ചുരുക്കാനാണ് കമ്പനികളുടെ ആലോചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യ വാങ്ങിയ കുറഞ്ഞ നിരക്കിൻ്റെ ക്രൂഡ് ഓയിൽ സംഭരണം കുറഞ്ഞതോടെയാണ് നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനികൾ നീക്കം നടത്തുന്നത്.
ആഗോളതലത്തിലെ പുതിയ വിലയിൽ എണ്ണ ഇറക്കുമതി ചെയ്യാൻ ചിലവേറുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഇന്ധന ഇറക്കുമതിയിൽ നേരിട്ട പ്രതിസന്ധിയും സംഭരണശേഷിയിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്.
പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത. ആഗോള വിപണിയിലെ ക്രൂഡോയിൽ നിരക്ക് പരിഗണിച്ച് പെട്രോൾ, ഡീസൽ എന്നിവയ്ക്ക് വില വർദ്ധിപ്പിക്കാനും കേന്ദ്രം ആലോചന നടത്തുന്നതാണ് വിവരം.
20 രൂപ നഷ്ടത്തിൽ വിപണനം നടത്തുന്ന പെട്രോളിന് അഞ്ച് രൂപ മിനിമം വർധിപ്പിക്കണം എന്നതാണ് കമ്പനികൾ പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചത്.
ഗാർഹിക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നതിനും എണ്ണ കമ്പനികൾ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. കമ്പനികളുടെ ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പരിഗണിക്കാനാണ്
കേന്ദ്രത്തിന്റെ നീക്കം. കമ്പനികളുടെ സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങിയാൽ സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയാകും.







