പത്തനംതിട്ടയിൽ റിമാൻഡ് ഭയന്ന് കോടതി മുറിയിൽ നിന്നും പ്രതി ഇറങ്ങി ഓടി; അടൂര്‍, ഏനാത്ത് പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിൽ ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു

പത്തനംതിട്ടയിൽ റിമാൻഡ് ഭയന്ന് കോടതി മുറിയിൽ നിന്നും പ്രതി ഇറങ്ങി ഓടി; അടൂര്‍, ഏനാത്ത് പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിൽ ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു

സ്വന്തം ലേഖകൻ

പത്തനംതിട്ട: റിമാൻഡ് ഭയന്ന് കോടതി മുറിയിൽ നിന്നും ഇറങ്ങി ഓടിയ പ്രതിയെ വീട്ടിലെത്തി പോലീസ് വീണ്ടും പിടികൂടി.റിമാന്‍ഡ് ചെയ്തുവെന്ന കേട്ട് മര്‍ദനക്കേസ് പ്രതി കോടതിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. അടൂർ കോടതിയിലാണ് രസകരമായ സംഭവം അരങ്ങേറിയത്.

പോരുവഴി എടക്കാട് കല്ലുംപുറത്ത് വീട്ടില്‍ എസ്. നിഖില്‍ (27) ആണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഇറങ്ങിയോടിയത്. പിന്നാലെ ഇയാളെ വീട്ടിൽ നിന്ന് പിടികൂടുകയും ചെയ്തു. രാത്രി എട്ടരയോടെയാണ് നിഖിലിനെ സ്വന്തം വീട്ടില്‍ നിന്ന് പോലീസ് വീണ്ടും കസ്റ്റഡിയിൽ എടുത്തത്. കടമ്പനാട് സ്‌കൂളില്‍ കലോത്സവ പരിശീലനത്തിന് വന്ന കുട്ടികളെ റോഡിലിട്ട് മര്‍ദിച്ച കേസിൽ ഇയാൾ ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവുകയായിരുന്നു. പിന്നാലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ ഒളിവിലായിരുന്ന നിഖില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഏനാത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് മുന്‍പാകെ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച് നിഖില്‍ ഏനാത്ത് സ്‌റ്റേഷനില്‍ ഇന്നലെയാണ് ഹാജരായത്.

ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി വൈകിട്ട് നാലിന് അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്യുകയാണെന്നും തിങ്കളാഴ്ച ജാമ്യം പരിഗണിക്കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചതോടെ നിഖില്‍ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.

നിഖിലിന്‍റെ മാതാപിതാക്കള്‍ ഉൾപ്പെടെ കോടതി പരിസരത്തുണ്ടായിരുന്നു. അടൂര്‍, ഏനാത്ത് പോലീസ് സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇയാളെ വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്.