പാറമ്പുഴ ബത്‌ലഹേം പള്ളിയുടെ പടിക്കെട്ടുകൾ രാത്രിയിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയ സംഭവം; ജെസിബി ഡ്രൈവര്‍ അടക്കം അഞ്ചുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: പാറമ്പുഴ ബത് ലേഹേം പള്ളിയുടെ കുരിശടിയും പടിക്കെട്ടുകളും രാത്രിയിൽ ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയ കേസില്‍ ജെസിബി ഡ്രൈവര്‍ അടക്കം അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാറമ്പുഴ സ്വദേശികളായ സുമേഷ് (41), ഷിബു സൈനുദ്ദീന്‍ (48), രാജീവ് (41), രാജു(51), ജെസിബി ഡ്രൈവര്‍ സുനീഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
കഴിഞ്ഞ 28ന് അര്‍ധ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
105 വര്‍ഷം പഴക്കമുള്ള പാറമ്പുഴ ബെത്‌ലഹേം പളളിയുടെ 60 നടയും വഴിയുമാണ് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്.
വഴി സംബന്ധിച്ച് കോടതിയില്‍ ഉണ്ടായിരുന്ന കേസില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിയുണ്ടെന്ന വ്യാജേനയാണ് നടയും വഴിയും കുരിശടിയും തകര്‍ത്തത്.
സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് പള്ളി അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം നടത്തിയിരുന്നു. തുടര്‍ന്നാണ് എസ്‌എച്ച്‌ഒയുടെ നേതൃത്വത്തില്‍ പ്രതികളെ പിടികൂടിയത്.