പാലാരിവട്ടം പാലം അഴിമതി കേസ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നു

പാലാരിവട്ടം പാലം അഴിമതി കേസ്: പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നു

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ പ്രതികളുടെ സാമ്പത്തിക ഇടപാടുകളിലേയ്ക്ക് വിജിലന്‍സ് അന്വേഷണം വ്യാപിപ്പിക്കുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നതോടെ അഴിമതിപ്പണം പങ്കുവെച്ചതിന്റെ വിവരങ്ങൾ ലഭിക്കുമെന്നാണ് വിജിലൻസ് കണക്കുകൂട്ടുന്നത്.

അതിനിടെ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയും വിജിലന്‍സ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതോടെ തിരിമറിയുടെ കൂടുതൽ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലസിന്റെ പ്രതീക്ഷ. അഴിമതിയ്ക്ക് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നും അതിനായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അനിവാര്യമാണെന്നും വിജിലന്‍സ് പറയുന്നു.

നിരവധി തവണ ചോദ്യം ചെയ്തെങ്കിലും പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നാല് ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യം അഭ്യര്‍ത്ഥിച്ച് പ്രതികള്‍ വെള്ളിയാഴ്ച അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷകളും കോടതി ഇന്ന് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ പാത അതോറിറ്റിയെ ഒഴിവാക്കി പാലം നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത് ടോള്‍ ഒഴിവാക്കാനാണെന്നായിരുന്നു അന്ന് ഉന്നയിച്ച വാദം എന്നാല്‍ അഴിമതി നടത്താനുള്ള വേദിയാക്കി മാറ്റുകയായിരുന്നു ലക്ഷ്യംമെന്ന് വിജിലന്‍സ് വിലയിരുത്തുന്നു.

അതേസമയം റോഡ് ഫണ്ട് ബോര്‍ഡില്‍ നിന്നും പണം ചെലവഴിച്ചാണ് പാലം പണിതത്. പെട്രോളിനും ഡീസലിനും ഒരു രൂപ പ്രത്യേകം സെസ് ഏര്‍പ്പെടുത്തിയാണ് റോഡ്, പാലം നിര്‍മാണങ്ങള്‍ക്ക് ബോര്‍ഡ് പണം കണ്ടെത്തുന്നത്. ഇത് സാധാരണ ജനങ്ങളുടെ പണമാണ്. ഈ പണമാണ് പ്രതികള്‍ കൊള്ളയടിച്ചത്. ഈ ഗൂഢാലോചനക്ക് പിന്നിലെ മുഴുവന്‍ പേരെയും കണ്ടെത്തുകയാണ് ഇപ്പോള്‍ വിജിലന്‍സിന്റെ ലക്ഷ്യം.