ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പിടിയിലായത് മൂന്നുപേർ ; കുട്ടിയുടെ സഹോദരൻ പറഞ്ഞത് നാല് പേർ , കൂട്ടുപ്രതികൾ ഇനിയും
സ്വന്തം ലേഖകൻ
ഓയൂർ: ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ബുദ്ധികേന്ദ്രമായി പ്രവര്‍ത്തിച്ചത് ഒന്നാം പ്രതി പദ്മകുമാറിന്റെ ഭാര്യയും രണ്ടാം പ്രതിയുമായ ചാത്തന്നൂര്‍ കവിതാരാജില്‍ അനിതകുമാരിയാണെന്ന് പോലീസ്.
ഒരുവര്‍ഷം മുമ്പുതന്നെ പ്രതികള്‍ ഇത്തരമൊരു പദ്ധതി തയ്യാറാക്കിയിരുന്നു. അന്ന് ഉപേക്ഷിച്ച പരിപാടി ഒന്നരമാസം മുൻപ് നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നെന്നും എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യ ആലോചനയില്‍ പദ്മകുമാറിന്റെ അമ്മ ശക്തമായി എതിര്‍ത്തു. ആറുമാസം മുൻപ് അമ്മ മരിച്ചിരുന്നു. പിന്നീടാണ് വീണ്ടും ഇതേ പദ്ധതി തയ്യാറാക്കിയത്. ഒരുവര്‍ഷം മുൻപും രണ്ടുമാസം മുൻപും വ്യാജ നമ്പര്‍ പ്ലേറ്റ് സംഘടിപ്പിച്ചിരുന്നു. വാഹനവില്‍പ്പന സൈറ്റില്‍ കണ്ട ഒരു വണ്ടിയുടെ നമ്പറാണ് വ്യാജമായി നിര്‍മിച്ചത്. ആസൂത്രണത്തിന്റെ ഭാഗമായി കാറുമായി പുറത്തിറങ്ങിയ സമയത്തെല്ലാം വഴിയില്‍വെച്ച് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കുകയും വീട്ടില്‍ എത്തുന്നതിനു മുൻപ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നതായി പ്രതികള്‍ മൊഴിനല്‍കിയിട്ടുണ്ട്.
അനിതകുമാരിയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചത്. കുട്ടിയെ കാറിലേക്കു പിടിച്ചുകയറ്റിയതും ഇവരാണെന്നും മറ്റാരും തട്ടിക്കൊണ്ടുപോകലിന് സഹായിച്ചിട്ടില്ലെന്നും ഇയാള്‍ നല്‍കിയ മൊഴിയിലുണ്ട്. കുട്ടിയെ ഉപേക്ഷിക്കാനെത്തിയ നീല നിറത്തിലെ കാറിന്റെ ദൃശ്യം കേസില്‍ പോലീസിന് സഹായകമായി. പ്രതികള്‍ കുട്ടിയെ ഉപേക്ഷിക്കാൻ കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്കു സമീപം എത്തിയത് നീല കാറിലാണ്. കാറിന്റെ നമ്ബര്‍ മാറ്റാതെയാണ് വന്നത്. ഇതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചത് നിര്‍ണായകമായി.