ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ കണ്ട വളര്‍ത്തുനായയെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞു ; ഇതിൽ പ്രകോപിതനായി നായയുടെ ഉടമയെ ആക്രമിച്ചു ; പ്രതി പിടിയിൽ
ഒറ്റപ്പാലം : ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ കണ്ട വളര്‍ത്തുനായയെ ചവിട്ടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞതിന്റെ പേരില്‍ നായയുടെ ഉടമയ്ക്കുനേരെ ആക്രമണം.
വരോട് ചേപ്പയില്‍ സച്ചിന്‍ദാസിനെയാണ് (28) രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ വരോട് കൃഷ്ണ നിവാസില്‍ ജയകൃഷ്ണനെ (38) അറസ്റ്റ് ചെയ്തു.
വധശ്രമക്കേസ് ചുമത്തിയാണ് അറസ്റ്റ്. ചെറിയ കത്തികൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സച്ചിന്‍ദാസിന്റെ ശരീരത്തില്‍ 83 തുന്നലുകള്‍ വേണ്ടിവന്നതായി ഒറ്റപ്പാലം പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞദിവസം രാത്രി ഒമ്ബതുമണിയോടെ വരോട്ട് സച്ചിന്‍ദാസിന്റെ വീടിനു സമീപത്താണ് സംഭവം. ബൈക്കില്‍ വീടിന് പുറത്തേക്കിറങ്ങിയ സച്ചിന്‍ദാസിനെ വളര്‍ത്തുനായ പിന്തുടര്ന്നിരുന്നു.
ഇതിനിടെയാണ് പ്രദേശവാസിയായ രാഹുലെന്ന യുവാവ് ബൈക്കില്‍ ഇതുവഴി വന്നത്. ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ നായയെ ചവിട്ടാന്‍ ശ്രമിച്ച രാഹുല്‍ മറിഞ്ഞുവീണു.
തുടര്‍ന്ന് സച്ചിന്ദാസുമായുണ്ടായ വാക്കേറ്റമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ രാഹുലിന്റെ സുഹൃത്തായ ജയകൃഷ്ണനും സ്ഥലത്തെത്തി.
ഇരുവരും ചേര്‍ന്ന് സച്ചിന്‍ദാസിനെ ചെറിയ കത്തികൊണ്ട് ആക്രമിച്ചെന്നാണ് കേസ്. ദേഹമാസകലം മുറിവേറ്റ നിലയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സച്ചിന്‍ദാസ്.
മുഖത്തും ഇടതുനെഞ്ചിലും പുറത്തും ഇടത് കൈമുട്ടിന് മുകളിലും ഉള്‍പ്പെടെ മുറിവേറ്റു. കേസിലെ മറ്റൊരു പ്രതിയായ രാഹുലിനും ആക്രമണത്തിനിടെ കത്തികൊണ്ട് മുറിവേറ്റിരുന്നു.
ഇയാളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.