വധുവിന് നാട്ടിലെത്താന്‍ കഴിഞ്ഞില്ല; ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹം തൊടുപുഴയില്‍
സ്വന്തം ലേഖകൻ
തൊടുപുഴ: വിദേശത്ത് ജോലി ചെയ്യുന്ന വധുവിന് വിവാഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞില്ല. ഹൈക്കോടതി പച്ചക്കൊടി കാട്ടിയതോടെ ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്റ്റര്‍ ചെയ്തു.
കരിങ്കുന്നം പുതുക്കുളത്തില്‍ വീട്ടില്‍ സാംസണ്‍ സാബുവും മാലക്കല്ല് പെരിങ്ങോലില്‍ വീട്ടില്‍ സ്‌റ്റെഫിയും തമ്മിലുള്ള വിവാഹമാണ് സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഓണ്‍ലൈനായി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടന്നത്. സ്റ്റെഫി യു.കെയിലാണ് ജോലി ചെയ്യുന്നത്.
വിവാഹത്തിന് നാട്ടിലെത്താനാവാതെ വന്നു. ഇതോടെയാണ് ഓണ്‍ലൈനായി വിവാഹം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച സാംസണ്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ നേരിട്ട് ഹാജരായി. സ്റ്റെഫി ഓണ്‍ലൈന്‍ വിഡിയോ കാളിങ് പ്ലാറ്റ്ഫോമിലൂടെ ഹാജരായി.
മൂന്ന് സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. ജില്ല രജിസ്ട്രാര്‍ എം.എന്‍.കൃഷ്ണപ്രസാദിന്‍റെ സാന്നിധ്യത്തില്‍ തൊടുപുഴ അമാല്‍ഗമേറ്റഡ് സബ് രജിസ്ട്രാര്‍ കെ.ആര്‍. രഘു രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
ജില്ലയിലെ ആദ്യ ഓണ്‍ലൈന്‍ വിവാഹവും ഇവരുടേതായി.