ലഭിക്കുന്നത് കമ്മിഷനും നികുതിയും കിഴിച്ച് 15.75 കോടി രൂപ; 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ നേരിട്ടോ ബാങ്ക് വഴിയോ ആവശ്യമായ രേഖകള്‍ സഹിതം ഭാഗ്യക്കുറി ഓഫിസില്‍ ഹാജരാക്കി സമ്മാനത്തുക കൈപ്പണം; ലോട്ടറിയുടെ പിറകില്‍ പേരും വിലാസവും എഴുതി ഒപ്പിടുകയും വേണം; ഒന്നില്‍ അധികം അവകാശികള്‍ ഉണ്ടെങ്കില്‍ അപേക്ഷ നല്‍കി വെവ്വേറെ അക്കൗണ്ടില്‍ പണവും വാങ്ങാം; ഓണം ബമ്പര്‍ അടിച്ചവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ…!
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഓണം ബമ്പര്‍ അടിച്ച ആ ഭാഗ്യശാലിയെ കണ്ടെത്തി കഴിഞ്ഞു.
ഇത്തവണ 66 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏജന്‍സി കമ്മിഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സര്‍ക്കാരിന് യഥാര്‍ത്ഥവരുമാനം.
സമ്മാനാര്‍ഹര്‍ നറുക്കെടുപ്പ് തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂള്‍ഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകള്‍ സഹിതം ഭാഗ്യക്കുറി ഓഫിസില്‍ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റണം.
ലോട്ടറിയില്‍ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേല്‍വിലാസവും രേഖപ്പെടുത്തണം എന്നും ലോട്ടറി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ലോട്ടറിയുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനായിരുന്നു അത്.
5000 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ അടിച്ച സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫ്‌സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.
ബമ്പര്‍ പോലെ കൂടുതല്‍ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികള്‍ പങ്കിട്ടു വാങ്ങുന്നവരുണ്ട്. എന്നാല്‍ ടിക്കറ്റിനു പിന്നില്‍ പേരെഴുതി ഒപ്പിടുന്നയാള്‍ ആരോ, അയാള്‍ക്കു സമ്മാനത്തുകയില്‍ അവകാശവാദമുന്നയിക്കാമെന്നു ലോട്ടറി വകുപ്പ് പറയുന്നു. ഒന്നിലധികം പേര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാല്‍ സമ്മാനത്തുകയില്‍ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി, ഒറിജിനല്‍ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം.
ടിക്കറ്റിനു പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്‌വെയറിലുണ്ട്.