
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഡോ. കെ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാൻ തീരുമാനം. റാമിനെ പുറത്താക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാർഥികള്‍ക്ക് ഉറപ്പ് നല്‍കി.
വിദ്യാർഥികളുടെ മറ്റ് ആവശ്യങ്ങളില്‍ ചർച്ച തുടരുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് മാനേജ്‌മെന്റിന്റെ യോഗത്തി റാമിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.
കോളേജിലെ അധ്യാപകനും ഓറല്‍ പതോളജി വിഭാഗം മേധാവിയുമാണ് ഡോ. കെ. റാം. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് മുൻപും ഇയാള്‍ക്കെതിരേ നിരവധി പരാതികളുയർന്നിരുന്നു. നിതിൻ്റെ മരണത്തിന് പിന്നാലെ കൂടുതല്‍ വിദ്യാർഥികള്‍ റാമിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതോടെയാണ് സ്ഥാപനത്തില്‍നിന്ന് സ്ഥിരമായി പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ഡോ. റാം പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയും പട്ടികജാതി-പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പിന്നാലെ ഡോ. റാമിനെയും ആരോപണ വിധേയായ ഡോ. സംഗീത നമ്പ്യാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും ഒളിവിലാണുള്ളത്.
ഡോ. റാമിനെതിരെ കൂടുതല്‍ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. ചെരുപ്പിട്ട് വന്ന വിദ്യാർത്ഥിയെ ‘കോളനി’ എന്ന് വിളിക്കുകയും ഗോത്രവർഗക്കാരനെപ്പോലെ ഇരിക്കുന്നു എന്ന് പരിഹസിക്കുകയും ചെയ്തതായി വിദ്യാർഥികള്‍ പറഞ്ഞു. ക്ലാസില്‍ ബോഡി ഷേമിങ് നടത്താറുണ്ട്. വിദ്യാർഥികളെ ഡാർക്കെന്നും ഫാറ്റിയെന്നും ലീൻ എന്നും വിളിക്കും.
മീറ്റിങ്ങിന് രക്ഷിതാക്കള്‍ വന്നാല്‍ പോലും മോശമായി പെരുമാറും. രക്ഷിതാക്കളുടെ സ്റ്റാറ്റസ് അനുസരിച്ചാണ് അവരോട് സംസാരിക്കുകയെന്നും റാമിനെ അധ്യാപകനെന്ന് വിളിക്കാനാകില്ലെന്നും അയാള്‍ ഒരു മൃഗമാണെന്നും വിദ്യാർഥികള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പേടിച്ചിട്ടാണ് പരാതികള്‍ പറയാതിരുന്നതെന്നും വിദ്യാർഥികള്‍ പറഞ്ഞിരുന്നു.



