Saturday, April 25, 2026

ന്യൂസ് ക്ലിക്കിനെതിരായ നടപടി: സുപ്രീംകോടതി ഇടപെടല്‍ തേടി മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധ മാര്‍ച്ചിന് അനുമതിയില്ല

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ദില്ലി: ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസില്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു.

മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലെ ആവശ്യം. വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ന്യൂസ് ക്ലിക്കിനെതരായ ദില്ലി പൊലീസിന്റെ നടപടിയില്‍ മാധ്യമ സംഘടനകള്‍ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധം നടത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസില്‍ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുര്‍കായസ്ഥ, എച്ച്‌ ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തി എന്നിവരെ 7 ദിവസത്തേക്ക് ഇന്ന് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെയാണ് ദില്ലി പൊലീസ് ന്യൂസ് ക്ലിക് ഓഫീസില്‍ റെയ്ഡ് നടത്തി സീല്‍ ചെയ്ത ശേഷം എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ചൈനീസ് ഫണ്ട് സ്ഥാപനത്തിലേക്കെത്തിയെന്ന കേസില്‍ ജീവനക്കാരടക്കം 46 പേരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ ഇന്ന് വീണ്ടും വിളിപ്പിക്കാനാണ് ദില്ലി പൊലീസിന്റെ നീക്കം.

പുര്‍കായസ്തയുടെ ചോദ്യം ചെയ്യലിലെ വിവരങ്ങള്‍ പുനപരിശോധിക്കാനും നടപടിയുണ്ട്. നടപടിക്കെതിരെ വാര്‍ത്താപോര്‍ട്ടലായ ന്യൂസ് ക്ലിക്ക് സുപ്രീംകോടതിയെ സമീപിക്കും. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ന്യൂസ് ക്ലിക്ക് സ്ഥാപകനും, എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബിര്‍ പുര്‍കായസ്ഥയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎക്കൊപ്പം ക്രിമിനല്‍ ഗൂഢാലോചന, സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരായ ഊര്‍മ്മിളേഷ്, പരണ്‍ജോയ് ഗുഹ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി എന്നിവരടക്കം 46 പേരെയാണ് ചോദ്യം ചെയ്തത്. മുപ്പതിലധികം സ്ഥലങ്ങളിലാണ് ഇന്നലെ റെയ്ഡ് നടന്നത്.