
തൊടുപുഴ: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലനിരപ്പ് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ.
വേനൽ മഴ കുറഞ്ഞതും കനത്ത ചൂടിൽ ഉത്പാദനം കൂടിയതുമാണ് കാരണം. ഈ നില തുടർന്നാൽ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടക്കും. ഉയർന്ന നിരക്കിൽ പുറത്തു നിന്ന് കൂടുതൽ വാങ്ങേണ്ടി വരും. ഇതിനനുസരിച്ച് ബില്ലിൽ സർചാർജും വരും.
അണക്കെട്ടുകളിലാകെ ശേഷിക്കുന്നത് 32 ശതമാനം ജലം. കഴിഞ്ഞ വർഷം 41 ശതമാനമുണ്ടായിരുന്നു.
1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമേയുള്ളൂ. ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017ലാണ് ജലനിരപ്പ് ഇതിലും താഴ്ന്നത്. അന്ന് ഏപ്രിലിൽ 24 ശതമാനമായി കുറഞ്ഞു. ഇടുക്കിയിലെ ജലനിരപ്പ് 2334.6 അടിയാണ്. സംഭരണശേഷിയുടെ 34% മാത്രം. കഴിഞ്ഞ വർഷത്തേതിൽ നിന്ന് പത്തടി കുറവാണിത്.
റെക്കാഡ് വൈദ്യുതി ഉപഭോഗമായതോടെ ഇടുക്കിയിൽ ശരാശരി 10 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ആറ് ജനറേറ്ററും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്നലെ 11.974 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിച്ചത്. ശബരിഗിരി പദ്ധതിയിലും ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. കാലവർഷം ആരംഭിക്കാൻ ഇനിയും 36 ദിവസമുണ്ട്. വേനൽ മഴ കിട്ടിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
115.9 മില്ലി മീറ്റർ വേനൽമഴ ലഭിക്കേണ്ട സ്ഥാനത്ത് 67 മി.മീ മാത്രമാണ് ലഭിച്ചത്. 42 ശതമാനം കുറവ്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് തീരെ കുറവ്. കോഴിക്കോടും പത്തനംതിട്ടയും സാധാരണഗതിയിൽ കിട്ടി.







