വിവാഹ വാഗ്‌ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം വിവാഹ വാഗ്‌ദാനം നല്‍കി ഇരുപതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
തൂക്കുപാലം ബ്ലോക്ക് നമ്പര്‍ 401, കല്ലുപറമ്പില്‍ ആരോമല്‍ (22) ആണ് നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പോലീസ് പരിശോധിച്ചു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡുചെയ്‌തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമൂഹികമാധ്യമങ്ങള്‍ വഴിയും നേരിട്ടും പെണ്‍കുട്ടികളുമായി പ്രതി സൗഹൃദം സ്‌ഥാപിക്കുകയും ഓണ്‍ലൈന്‍ ചാറ്റിലൂടെ വിവാഹ വാഗ്‌ദാനം നല്‍കി ബന്ധം വളര്‍ത്തുകയും ചെയ്യും.
പിന്നീട് പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പര്‍ വാങ്ങി രാത്രികാലങ്ങളില്‍ വീഡിയോകോള്‍ ചെയ്‌ത് സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തും. ആ ദൃശ്യങ്ങൾ കാട്ടി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി പ്രതി പീഡനം നടത്തുകയായിരുന്നെന്ന് പോലീസിന്റെ കണ്ടെത്തല്‍.
നിരവധി പെണ്‍കുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും പ്രതിയുടെ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്
.
പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി നല്‍കിയ പെണ്‍കുട്ടികളിലൊരാളുടെ മൊഴി. ഇതിന്റെ അടിസ്‌ഥാനത്തില്‍ നെടുങ്കണ്ടം സി.ഐ. ബി.എസ്. ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടിലെത്തി പരിശോധന നടത്തി.
പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ ഇടുക്കി എസ്.പി. ആര്‍. കറുപ്പസ്വാമിക്ക് പരാതി നല്‍കി.
തുടര്‍ന്ന് കട്ടപ്പന ഡിവൈ.എസ്.പി: വി.എ. നിഷാദ്‌മോന്‍, നെടുങ്കണ്ടം സി.ഐ: ബി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെക്കപ്പെട്ടിട്ടുണ്ടാവാം എന്നാണ് പോലീസിന്റെ നിഗമനം. ഇതിനാല്‍ പ്രതിയുടെ സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലാണ്.