ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്ന് സൂചന; അപർണ ബാലമുരളിയും ബിജു മേനോനും പരിഗണനയിൽ

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും; അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്ന് സൂചന; അപർണ ബാലമുരളിയും ബിജു മേനോനും പരിഗണനയിൽ

ന്യൂഡൽഹി: അറുപത്തെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം. കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും നിരവധി പുരസ്‌കാരങ്ങൾ മലയാളത്തിന് ലഭിച്ചേക്കുമെന്നാണ് സൂചന.

താനാജി, സുരറൈ പോട്ര് എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ട്. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്.

താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടൻ. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരിൽ പരിഗണിച്ചിരുന്നു. മാലിക്, ട്രാൻസ് എന്നീ സിനിമകളിലെ പ്രകടനം ഫഹദ് ഫാസിലിനെ അന്തിമ പട്ടികയിൽ എത്തിച്ചപ്പോൾ സണ്ണിയിലേയും വെള്ളത്തിലേയും അഭിനയമാണ് ജയസൂര്യയെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യപ്പനും കോശിയിലേയും പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനുള്ള പുരസ്കാരത്തിന് പരി​ഗണിച്ചിരുന്നു.മലയാളത്തിൽ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിൽ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന.

ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാ​ഗത്തിലേക്ക് പരി​ഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങൾ. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനായി പരി​ഗണിക്കുന്നുണ്ട്.