പണത്തിനു വേണ്ടിയുള്ള തർക്കം: വൈക്കത്ത് അമ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു; ക്രൂരമായ കൊലപാതകം അരങ്ങേറിയത് വൈക്കം ചെമ്പിൽ
തേർഡ് ഐ ക്രൈം
വൈക്കം: മരം വിറ്റപണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു. വൈക്കം ചെമ്പ് ആശാരിപ്പറമ്പിൽ കാർത്ത്യായനിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത മകൻ ബിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വൈക്കം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാർത്ത്യായനിയുടെ രണ്ടാമത്തെ മകൻ വീട്ടിലെത്തിയപ്പോഴാണ് മുറിയ്ക്കുള്ളിൽ അമ്മ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് കാർത്ത്യായനിയുടെ ഇളയ മകൻ കൂലിപണിക്കാരനായ സിജു ഭക്ഷണം കഴിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ വീടിന്റെ വരാന്തയോട് ചേർന്നുള്ള മുറിയിൽ കഴുത്തിൽ ഷാൽ ചുറ്റിയ നിലയിൽ കണ്ടത്. തുടർന്നു ഇയാൾ വിവരം നാട്ടുകാരെ അറിയിച്ചു. നാട്ടുകാരും വൈക്കം പൊലീസും സ്ഥലത്ത് എത്തിയപ്പോഴാണ് കൊലപാതകമാണ് എന്ന സൂചന ലഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു, വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് മകന്റെ മൃതദേഹം മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം വൈക്കം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വീട്ടിൽ മരംവെട്ടിയ പണം ലഭിച്ചിരുന്നു. ഈ പണം കാർത്ത്യായനിയാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. ഇതിനെ ചൊല്ലി കാർത്ത്യായനിയും മകനും തമ്മിൽ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു. പണം തനിക്ക് വേണമെന്നു ബിജു പല തവണ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അമ്മ ഇതിനു തയ്യാറായില്ല. ഇതേ തുടർന്ന് ബിജു അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം പുരയിടത്തിൽ നിന്നിരുന്ന മരങ്ങൾ വെട്ടി വിറ്റിരുന്നു. ബിജു പണം ആവശ്യപ്പെട്ടിട്ടും കൊടുക്കാതിരുന്നതാകാം കൊലപാതകത്തിനു കാരണം എന്നാണ് പോലീസ് നിഗമനം. മരിച്ച ബിജുവും, സഹോദരൻ സിജു, സഹോദരി അംബി എന്നിവർക്കൊപ്പമാണ് കാർത്യായനി താമസിച്ചിരുന്നത്.
മറ്റ് മക്കൾ: ശാന്ത, ഗീത. വൈക്കം ഡി.വൈ.എസ്.പി. സി.ജി.സനൽകുമാർ, എസ്.എച്ച്.ഒ. എസ്.പ്രദീപ്, എസ്.ഐ. ആർ.രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മേൽ നടപടി സ്വീകരിച്ചശേഷം മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.