കളിക്കാൻ പോലും പുറത്തു പോകാൻ പാടില്ല, വീടിനുള്ളിലും കർശന നിയന്ത്രണം, പത്താം ക്ലാസ്സ് പരീക്ഷാ ഫലം വരുന്നതോർത്ത് പേടി, കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പതിനഞ്ചുകാരൻ ഒളിച്ചോടിയത് ഭയത്താൽ, ഏറെ നാളത്തെ അന്വേഷണത്തിനൊടുവിൽ കണ്ടുകിട്ടിയത് ചെന്നൈയിൽ നിന്ന്
തിരുവല്ല: കഴിഞ്ഞ മാസം ഏഴിന് കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പയ്യൻ നാടുവിട്ടപ്പോള്‍ നേരിട്ടത് തിരുവല്ല പോലിസാണ്. എന്നാല്‍, ഒന്നര മാസത്തിന് ശേഷം ചെന്നൈയില്‍ നിന്ന് പയ്യനെ ഇതേ പോലീസ് കണ്ടെത്തി.
നാടുവിടാനുള്ള കാരണം അപ്പോഴാണ് കുട്ടി തുറന്നുപറയുന്നത്. ഇതേ തുടർന്ന് കൂടുതൽ അന്വേഷണവും പോലീസിൽ നിന്നും ഉണ്ടായി. സൂചനകൾ നൽകാൻ പോലും ഒരു തുമ്പ് ഇല്ലാതെയാണ് കുട്ടിയെ കാണാനുള്ള അന്വേഷണം തുടങ്ങിയത്.
ഡിവൈ.എസ്‌പി എസ്. അഷദിന്റെ മേല്‍നോട്ടത്തില്‍, പൊലീസ് ഇൻസ്പെക്ടർ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുട്ടിയെ കണ്ടെത്താൻ തിരിച്ചത്. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച സംഘത്തില്‍ എസ്സിപി ഓമാരായ മനോജ്, അഖിലേഷ്, സിപിഓ അവിനാശ് എന്നിവരാണ് ഉണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് ഏഴിന് ഉച്ചയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത്. പരാതിപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കാൻ വൈകി എന്ന ആരോപണം കുട്ടിയുടെ മുത്തശി ഉന്നയിച്ചു. വിവരമറിയിച്ചിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്നായിരുന്നു ഇവരുടെ വിമർശനം.
അന്വേഷണ ഉദ്യോഗസ്ഥനായ എസ് എച്ച് ഓ സുനില്‍കൃഷ്ണനും സംഘത്തിനും അന്വേഷണം തുടങ്ങിയപ്പോൾ മുതൽ പരീക്ഷണമായിരുന്നു. പതിവ് നിയമ നടപടിക്രമങ്ങള്‍ക്കൊപ്പം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അഞ്ഞൂറോളം സി സി ടി വി ഫുട്ടേജുകളും പരിശോധിച്ചു.
മണിക്കൂറുകളോളം സിസിടിവി മുറിയില്‍ ചിലവഴിച്ച ദിവസങ്ങളായിരുന്നു പിന്നീട്. കിട്ടിയ വിവരങ്ങള്‍ക്ക് പിന്നാലെ അന്വേഷണസംഘം വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നു. ആലപ്പുഴ, തിരുവനന്തപുരം, നാഗർകോവില്‍, വഴിക്കടവ്, ഗുഡല്ലൂർ എന്നിവടങ്ങളിലേക്ക് അന്വേഷണം നീണ്ടു. ഫോണു കൊണ്ടാണ് കുട്ടി നാട് വിട്ടത് എന്നറിയാമായിരുന്ന പോലീസ് ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.
കുട്ടി തിരുവനന്തപുരത്തെക്കും തുടർന്ന് ട്രെയിനില്‍ ചെന്നൈയിലേക്കുമാണ് പോയത്. മൊബൈല്‍ ഫോണ്‍ ഓഫ് ആയിരുന്നു, അതിനാലാണ് ആദ്യം കകോള്‍ വിവരങ്ങള്‍ ലഭ്യമാകാഞ്ഞത്. ഫോണ്‍ പിന്നീട് ചെന്നൈയില്‍ വിറ്റു. വാങ്ങിയത് ഇലക്‌ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഹോള്‍സെയില്‍ വ്യാപാരി.
ഇയാളില്‍ നിന്നും ഗുഡല്ലൂരിലെ മൊത്തക്കച്ചവടക്കാരൻ വാങ്ങിക്കൊണ്ടുപോയ കൂട്ടത്തില്‍ കുട്ടിയുടെ ഫോണും ഉണ്ടായിരുന്നു. ഗുഡല്ലൂരുള്ള ഒരാള്‍ ഫോണ്‍ വാങ്ങിയ ശേഷം സിം കാർഡ് ഇട്ടപ്പോഴാണ് പോലീസിന് ആദ്യസൂചനകള്‍ ലഭിച്ചത്.
ഫോണിന്റെ ഐഎംഇഐ നമ്പർ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയതോടെ അന്വേഷണത്തിന്റെ വേഗം കൂടി. ഗുഡല്ലൂരില്‍ നിന്നും കിട്ടിയ ‘കച്ചിത്തുരുമ്പു’മായി ചെന്നൈയിലേക്ക് പോലീസ് സംഘം യാത്രയായി.
അവിടെയെത്തി കുട്ടിയെ കണ്ടെത്തുമ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞിരുന്നു. കണ്ടെത്തുമ്പോള്‍ ചെന്നൈയിലെ പാരീസ് കോർണർ എന്ന സ്ഥലത്ത് രത്തൻസ് ബസാറിലെ നാസർ അലി എന്നയാളുടെ ബിരിയാണിക്കടയില്‍ സഹായിയായി ജോലി നോക്കുകയായിരുന്നു.
അവിടെ ജോലിചെയ്യുന്ന നേപ്പാള്‍ സ്വദേശിയുടെ ഫോണില്‍ നിന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിക്കുന്നത് കണ്ടെത്തിയപ്പോഴാണ് കുട്ടിയുള്ള ഇടം പോലീസിന് വ്യക്തമായത്. മാനസിക സമ്മർദ്ദം കൊണ്ടാണ് കുട്ടി നാട് വിട്ടതെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.
കുട്ടിയെ വീട്ടുകാർ കളിക്കാൻ പുറത്തു വിടില്ലായിരുന്നു. മാത്രമല്ല, കർശന നിയന്ത്രണത്തിലായിരുന്നു കുട്ടിയുടെ ജീവിതം. കൂടാതെ, പത്താം ക്ലാസ്സ് പരീക്ഷാ ഫലവും പുറത്തുവരുന്ന സാഹചര്യവും. ഇതെല്ലാം ഓർത്ത് മാനസിക സമ്മർദ്ദത്തിലായ കുട്ടി മൊബൈൽ ഫോണുമായി നാടുവിടുകയായിരുന്നു.
പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവരുന്നതിന് ഒരാഴ്‌ച്ച മുമ്പാണ് കുറ്റപ്പുഴ പുന്നകുന്നം സ്വദേശിയായ പതിനഞ്ചുകാരൻ നാടുവിട്ടത്.